മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി കഴുത്തു ഞെരിച്ച ആറാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. അതിഥി തൊഴിലാളിയുടെ ക്രൂര മർദനത്തിനിരയായ പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എം.എസ്. അശ്വിനാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ടയർ ദേഹത്ത് തട്ടി എന്നാരോപിച്ച് അതിഥി തൊഴിലാളി കുട്ടിയെ മാരകമായി ഉപദ്രവിക്കുകയും കഴുത്തു ഞെരിക്കുകയും ആയിരുന്നു.

അതിഥിത്തൊഴിലാളിയായ യുവാവ് കുട്ടിയെ കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേർത്തുവെച്ച് ഇടിക്കുകയും ടയർ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു. നിർദന കുടുംബത്തിൽ നിന്നുള്ളവരായതിനാൽ ഇവർ പൊലീസിൽ പരാതി നൽകുകയോ സമയത്ത് വേണ്ട ചികിത്സ നൽകുകയോ ചെയ്തില്ല. എന്നാൽ കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. കാഴിപ്പുറം എ.എം.യു.പി. സ്‌കൂൾ വിദ്യാർത്ഥിയാണ് അശ്വിൻ.

കഴുത്ത് അനങ്ങാതിരിക്കാൻ കോളർ ഘടിപ്പിച്ച് ഭാരം ഇട്ടാണ് കുട്ടിയെ ആശുപത്രിയിൽ കിടത്തിയിരിക്കുന്നത്. വീട്ടിൽപോയാലും കുറേദിവസം ഇങ്ങനെ കിടക്കേണ്ടിവരും. സെപ്റ്റംബർ ഒന്നിന് രാത്രിയായിരുന്നു സംഭവം. സംഭവം നടന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും കേസ് എടുക്കാൻ പൊലീസും തയ്യാറായിട്ടില്ല. കുട്ടി അതിക്രൂരമായ ആക്രമണത്തിന് ഇരയായിട്ടും ദരിദ്രരായ മാതാപിതാക്കൾക്ക് ഗൗരവം തിരിച്ചറിയാൻ കഴിയാതിരുന്നതാണ് കുട്ടിയുടെ അവസ്ഥ മോശമാക്കിയത്.

അന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആൾക്കാർ ഇടപെട്ട് വീട്ടിലേക്കു തിരിച്ചയക്കുക ആയിരുന്നു. തുടർന്ന് ഒരുദിവസം സ്‌കൂളിൽ പോയ അശ്വിൻ വേദന കൂടി തിരിച്ചുവന്നു. അന്നുമുതൽ വീട്ടിൽ കിടക്കുകയായിരുന്നു. പണമില്ലാത്തതിനാൽ മറ്റെവിടെയും കാണിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. വേദന കലശലായതിനാൽ കുട്ടിയെ ചൊവ്വാഴ്ച ബസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടത്തെ ഡോക്ടർമാർ അറിയിച്ചതനുസരിച്ച് തേഞ്ഞിപ്പലം പൊലീസ് ബുധനാഴ്ച രാവിലെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വകുപ്പ് തീരുമാനിക്കാത്തതിനാൽ കേസ് രജിസ്റ്റർചെയ്തിട്ടില്ലെന്നാണ് വൈകീട്ട് ഏഴിന് പൊലീസ് അറിയിച്ചത്.

അമ്പലവളപ്പിൽ ചെരിപ്പുകമ്പനിയിൽ ജോലിചെയ്യുകയാണ് യുവാവ്. ചെരിപ്പുകമ്പനി പ്രവർത്തിക്കുന്നതും അൻപതോളം അതിഥിത്തൊഴിലാളികൾ താമസിക്കുന്നതും നാലുനില ക്വാർട്ടേഴ്സിലാണ്. ഇതിന്റെ മൂന്നാംനിലയിലെ ക്വാർട്ടേഴ്സിലാണ് സുനിൽകുമാറും കുടുംബവും താമസിക്കുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെയാണ് രാത്രി ഏഴരയോടെ അശ്വിൻ ടയർ ഉരുട്ടിക്കളിച്ചത്. അവിടെയിരുന്ന് വർത്തമാനം പറയുകയായിരുന്നു യുവാവും കൂട്ടുകാരും. കുട്ടി തട്ടിയ ടയർ ദേഹത്ത് മുട്ടിയതോടെ പ്രകോപിതനായ ഇയാൾ എഴുന്നേറ്റ് വന്ന് ഭിത്തിയോട് ചേർത്ത് നിർത്തി കുട്ടിയെ മാരകമായി ഉപദ്രവിച്ചു. കഴുത്തിന് ഞെരിക്കുകയും ചെയ്തു.,

മർദനമേറ്റു നിലവിളിച്ച് കുട്ടി മുറിയിലേക്കു വരുന്നതുകണ്ട് വസന്തയുടെ അമ്മ കുഴഞ്ഞുവീണു. പലവിധ രോഗങ്ങളുള്ള സുനിൽകുമാറിനെ ദിവസേന കുത്തിവെപ്പെടുക്കാൻ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതും അശ്വിന് വേണ്ടത്ര ശ്രദ്ധ കിട്ടാതിരിക്കാൻ കാരണമായി. സ്വന്തം വീടും സ്ഥലവുമില്ലാത്ത കുടുംബം പലപ്പോഴും വാടക കൊടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. കേസുമായി പോയാൽ ക്വാർട്ടേഴ്സ് ഒഴിയേണ്ടിവരുമെന്നും ഭയന്നു.