പാരീസ്: ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ഒരു ബ്രിട്ടീഷ് പൊലീസ് ഓഫീസർ പാരീസിലെ പ്രസിദ്ധമായ ഈഫൽ ഗോപരത്തിനു താഴെ വെച്ച് ബലാത്സംഗത്തിന് വിധേയയായതായി റിപ്പോർട്ട്. അർദ്ധരാത്രിയോടെ ചാമ്പ് ഡി മാഴ്സ് പാർക്കിൽ വെച്ച് അക്രമി ഒരു കത്തിയുമായി തന്നെ ആക്രമിക്കുകയായിരുന്നു എന്ന് 23 കാരിയായ യുവതി ഫ്രഞ്ച് പൊലീസിനോട് പറഞ്ഞു. കത്തി ചൂണ്ടി ലൈംഗികാക്രമത്തിന് അക്രമി മുതിരുകയായിരുന്നു എന്ന് യുവതി പറഞ്ഞു. താൻ അയാളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതായും അയാൾ പോയ ഉടൻ പൊലീസിനെ അറിയിച്ചതായും യുവതി അറിയിച്ചു.

വിവരമറിഞ്ഞ ഉടൻ തന്നെ ആന്റി ക്രൈം സ്‌ക്വാഡ് സംഭവസ്ഥലത്തെത്തുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങൾ യുവതിക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കി. സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ യുവതിയുടെ പരാതിയിൽ വിവരിച്ചതുപോലൊർ 35 കാരനെ സമീപ പ്രദേശത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു സുഹൃത്തുമായി എത്തിയ വിനോദ സഞ്ചാരിയാണ് ഇര എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ ഇര ഒരു കുറ്റിക്കാട്ടിൽ പോയ അവസരത്തിലായിരുന്നു അക്രമി അവരെ ആക്രമിച്ചത്. ഒരു കത്തി ചൂണ്ടി അല്പനേരത്തെക്ക് യുവതിയെ സുഹൃത്തിൽ നിന്നും അകറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലും ഈ ലോക പ്രശസ്തമായ സ്മാരകത്തിന്റെ സമീപത്തുള്ള ഒരു പാർക്കിൽ വെച്ച് ഒരു മെക്സിക്കൻ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ഇതേ പാർക്കിൽ വെച്ചു തന്നെ ജൂലായ് 27 ന് ആയിരുന്നു 27 കാരി ആക്രമിക്കപ്പെട്ടത്.

ഈഫൽ ഗോപുരത്തിന് സമീപത്തുള്ള വലിയൊരു പാർക്കാണിത്. വിനോദ സഞ്ചാരികളുടെ സുപ്രധാന ആകർഷണ കേന്ദ്രവും. 2024 ൽ പാരീസിൽ നടക്കുന്ന സമ്മർ ഒളിമ്പിക്സിൽ ഒരു പ്രധാന ആകർഷണ കേന്ദ്രമായി ഇവിടം മാറും. ബീച്ച് വോളിബോൾ മത്സരങ്ങൾ ഈഫൽ ഗോപുരത്തിന് കീഴിൽ നടക്കുമ്പോൾ, ജൂഡോ, റെസ്ലിങ് മത്സരങ്ങൾ നടക്കുക ചാമ്പ് ഡി മാഴ്സ് പാർക്കിൽ കെട്ടിയുയർത്തിയ താത്ക്കാലിക അറീനകളിലായിരിക്കും.

പാരീസിലെ മറ്റ് പാർക്കുകളെല്ലാം രാത്രികാലങ്ങളിൽ അടച്ചിടുമ്പോൾ ചാമ്പ് ഡി മാഴ്സ് ദിവസം മുഴുവൻ തുറന്നിരിക്കുന്ന ഒരിടമാണ്. ബലാത്സംഗ വാർത്ത പുറത്തു വന്നതോടെ, സുരക്ഷാ കാരണങ്ങളാൽ ഈ പാർക്കും രാത്രികാലങ്ങളിൽ അടച്ചിടാനുള്ള സമ്മർദ്ദം അധികൃതരുടെ മേൽ വർദ്ധിക്കുകയാണ്.