തൃശൂർ: എരുമപ്പെട്ടിയിൽ നിന്നും കാണാതായ യുവതിയെയും കുട്ടിയേയും കാമുകനൊപ്പം ഉത്തരാഖണ്ഡിൽ നിന്നും കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ. ഓമനയും സംഘവുമാണ് ദിവസങ്ങൾക്കകം സ്തീയേയും കുട്ടിയേയും കണ്ടെത്തിയത്. ഭർത്താവിനെ ഉപേക്ഷിച്ച് യുവതി കുഞ്ഞുമായി കാമുകനൊപ്പം പോവുകയായിരുന്നു.

എരുമപ്പെട്ടി വേലൂർ നടുവിലങ്ങാടിയിലുള്ള വീട്ടിൽ നിന്നും നവംബർ ഒന്നിനാണ് വേലൂർ നടുവിലങ്ങാടി സ്വദേശിയായ അരുവാത്തോട്ടിൽ സനുവിന്റെ ഭാര്യ കാവ്യ (26) യേയും മകളായ വൃദ്ധി (2) യേയും കാണാതായത്. ഭാര്യയേയും കുട്ടിയേയും കാണാതായ വിവരം സാനുവാണ് പൊലീസിനെ അറിയിച്ചത്. അപ്പോഴും ഭാര്യയുടെ കാമുകനെ കുറിച്ചുള്ള വിവരം സാനുവിന് ്അജ്ഞാതമായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ച പൊലീസ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിവിധ സ്ഥലങ്ങളിലെ സി.സി.ടിവി കാമറ എന്നിവ കേന്ദീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യുവതിയെയും കുട്ടിയേയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാവ്യ സ്വന്തം വീടിനടുത്തുള്ള അരുൺ എന്നയാളുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. പട്ടിക്കാട് ബ്യൂട്ടിപാർലർ നടത്തുകയാണ്അരുൺ.

യുവതിയെ കാണാതായ ദിവസം ഒരു കാറിൽ കുട്ടിയേയും എടുത്ത് കാവ്യ കയറിപ്പോയതായും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് പട്ടിക്കാടുള്ള യുവതിയുടെ വീടിന്റെ പരിസരത്ത് നടത്തിയ അന്വേഷണത്തിൽ അരുണിനേയും ഒന്നാം തീയതി മുതൽ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. അരുണിന്റെ ഫോൺ കാളുകളിൽ നിന്നും ഇയാൾ പാലക്കാടാണുള്ളതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഫോണ് സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറുണിന്റെ ബ്യൂട്ടി പാർലറിൽ ജോലിചെയ്യുന്ന യു.പി. സ്വദേശിയായ തസ്ലീം അലിയുടെ കൂടെ അരുൺ പാലക്കാടുണ്ടെന്ന് വിവരം ലഭിച്ചു. എന്നാൽ പൊലീസ് സംഘം അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് ഇവർ ചെന്നൈ വഴി യു.പിയിലേക്ക് കടന്നു. തുടർന്ന് എസ്‌പി. അങ്കിത്ത് അശോകിന്റെ നിർദ്ദേശപ്രകാരം എരുമപ്പെട്ടി പൊലീസ് ഗ്രേഡ് എസ്‌ഐ. ഓമനയുടെ നേതൃത്വത്തിൽ ഓഫീസർമാരായ ഷഹാബുദ്ദീൻ, സഗുൺ എന്നിവരടങ്ങുന്ന സംഘം എസ്.എച്ച്. അനുദാസിന്റെ നിർദ്ദേശപ്രകാരം യു.പിയിലെ രാംപൂരിലെത്തി.

രാംപൂർ പൊലീസിന്റെ സഹായത്തോടെ തസ്ലീം അലിയുടെ വീട്ടിലെത്തി അന്വേഷിച്ചതിൽ യുവതിയും കുട്ടിയും അരുണും അവിടെ ചെന്നിരുന്നതായി വിവരം ലഭിച്ചു. എന്നാൽ ഇവർ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് പോയതായി പൊലീസ് മനസിലാക്കി. തുടർന്ന് തൃശൂർ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ മീൻ മാർക്കറ്റിനടുത്തുള്ള ഒരു വാടകവീട്ടിൽനിന്നും യുവതിയെയും കുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു.