പത്തനംതിട്ട: ചക്ക വേവിച്ചു നൽകാത്തതിന് മദ്യലഹരിയിലെത്തിയ മകൻ അമ്മയുടെ കൈകൾ തല്ലിയൊടിച്ചു. നടുവിനും തലയ്ക്കും സാരമായ പരിക്കേറ്റ വൃദ്ധയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുപുതുശേരിമല തേവരുപാറ വീട്ടിൽ സരോജിനിയെ (64) ആണ് മകൻ മർദിച്ച് അവശനാക്കിയത്. സംഭവവുമായി ബന്ധപ്പെട്ടു മകൻ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 10.30നാണു സംഭവം. വിജേഷ് ബന്ധുവീട്ടിൽനിന്നും ഇന്നലെ രാവിലെ ചക്ക കൊണ്ടുവന്നിരുന്നു. പിന്നീട് ുറത്തുപോയി മദ്യപിച്ചെത്തിയ ഇയാൾ ചക്ക വേവിക്കാത്തതിൽ ക്ഷുഭിതനായി അമ്മയെ മർദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വീടിന്റെ പരിസരത്തു കിടന്ന കമ്പെടുത്ത് അമ്മയെ മാരകമയി മർദ്ദിച്ചു. കൈകൾ തല്ലിയൊടിക്കുകയും ചെയ്തു. നടുവിനും തലയ്ക്കും അടിയേറ്റു.

മർദനമേറ്റ് അവശയായ ഇവർ വീട്ടിൽ നിന്നും ഇറങ്ങിയോടി. പഞ്ചായത്തംഗം ഗീത സുരേഷിന്റെ ഭർത്താവ് സുരേഷിന്റെ മുന്നിലേക്കാണു മർദനമേറ്റ സരോജിനി ഓടിയെത്തിയത്. തുടർന്നു ബന്ധുക്കളും സമീപവാസികളും ചേർന്ന് ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു ശുശ്രൂഷ നൽകി. ശസ്ത്രക്രിയ ആവശ്യമായതിനാൽ പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സരോജിനിയുടെ കൈകൾക്കു പൊട്ടലുണ്ട്. നടുവിനും തലയ്ക്കും സാരമായ പരുക്കുണ്ട്.

അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സരോജിനിയുടെ 2 കൈകൾക്കും തലയ്ക്കും പരുക്കുള്ളതായി കോട്ടയം മെഡിക്കൽ ആശുപത്രി അധികൃതർ പറഞ്ഞു. വിശദമായ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരുക്കിന്റെ ഗൗരവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാനാകൂ.

അമ്മയും മകനും മാത്രമാണു വീട്ടിൽ താമസം. വിജേഷ് ലഹരിക്കടിമയാണെന്നു പൊലീസ് പറഞ്ഞു. സ്ഥിരമായി ഇയാൾ അമ്മയെ മർദിക്കാറുണ്ടെന്നും സമീപവാസികളും പറഞ്ഞു.വിജേഷിനെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനു കൈമാറി.