ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം. പടക്കനിർമ്മാണശാലയിലെ ജീവനക്കാരായ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പടക്കനിർമ്മാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശിയായ ചേതൻ (25) മരിച്ച മൂന്നാമത്തെയാൾ. മലപ്പുറം സ്വദേശിയായ ബഷീറിന്റെ ഫാമിലാണ് പടക്കനിർമ്മാണശാല ഉണ്ടായിരുന്നത്. പടക്കം നിർമ്മിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സോളിഡ് ഫയർ വർക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിർമ്മാണ ശാലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്. മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.

നാലുകിലോമീറ്ററോളം ദൂരത്തോളം സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്‌ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബെൽത്തങ്കാടി ഫയർഫോഴ്‌സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എംഎ‍ൽഎ. ഹാരിസ് പൂഞ്ച, ഡിവൈഎസ്‌പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.