കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരുകുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വർക്സ് ഉടമ പി.കെ. സൂര്യപ്രകാശ് (63) ഭാര്യ കെ.ഗീത (59) സൂര്യപ്രകാശിന്റെ അമ്മ കെ.ലീല(94) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടത്. കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്നാണ് സൂചന.

അമ്മയേയും ഭാര്യയേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. എംപി.വിനോദ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പ് സൂര്യപ്രകാശ് എഴുതിവെച്ചതായും സൂചനയുണ്ട്. കേസിൽ വിശദ അന്വേഷണം പൊലീസ് നടത്തും.

ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ എറണാകുളത്തുള്ള മകൻ അജയ്പ്രകാശിനെ സൂര്യപ്രകാശ് ഫോണിൽ വിളിച്ചിരുന്നു. അമ്മമ്മയും അമ്മയും പോയെന്നും ഞാനും പോകുന്നു എന്നുമാണ് സൂര്യപ്രകാശ് മകനോട് പറഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് അജയ്പ്രകാശ് വിളിച്ചറിയിച്ചതിനെ തുടർന്ന് ആവിക്കരയിലെ സുഹൃത്ത് സൂര്യപ്രകാശും കുടുംബവും താമസിക്കുന്ന വാടകവീട്ടിലെത്തി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്.

കിടപ്പുമുറിയിലെ കിടക്കയിലായിരുന്നു ഗീതയുടെ മൃതദേഹം. വീട്ടിലെ മറ്റൊരുമുറിയിലാണ് ലീലയെ മരിച്ചനിലയിൽ കണ്ടത്. സൂര്യപ്രകാശ് അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു.