തിരുവനന്തപുരം: നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി തോക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറിയ സംഭവത്തിൽ അന്വേഷണം. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് നടന്നത്.

ഇയാൾ അത്യാഹിത വിഭാഗത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു.

എയർ പിസ്റ്റളുമായാണ് സുഹൃത്തിനെ കാണാൻ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തി ബഹളംവെച്ചതിനെ തുടർന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ യുവാവിനെ ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.

തുടർന്ന് രണ്ടാം വാതിലിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കിടെ പിസ്റ്റൾ കണ്ടെത്തി. പിസ്റ്റൾ പിടിച്ചു വാങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എയർ പിസ്റ്റൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കായി മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.