ന്യൂഡൽഹി: രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളെയും അറസ്റ്റുകളെയും തുടർന്ന് സംഘടനയെ നിരോധിക്കാനുള്ള നീക്കം സജീവമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, എൻഐഎ മേധാവി ദിനകർ ഗുപ്ത, ഐബി ഡയറക്ടർ തപൻ ധേക്ക എന്നിവരും യോഗത്തിലുണ്ടായിരുന്നു.

തീവ്രവാദ ആരോപണ വിധേയരായവരടക്കം പിടിയിലായെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അറിയിപ്പ്. വ്യാഴാഴ്ച എൻഐഎയും ഇഡിയും, സംസ്ഥാന പൊലീസ് സേനകളും നടത്തിയ സംയുക്ത ഓപ്പറേഷനിൽ നേതാക്കൾ അടക്കം 106 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. 11 സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്

പിടിയിലായവരിൽ കേരളത്തിൽ നിന്നും 25 പേരും, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് 20 പേർ വീതവും, തമിഴ്‌നാട്ടിൽ നിന്ന് 10 ഉം, അസമിൽ നിന്ന് 9 ഉം. യുപിയിൽ നിന്ന് 8 ഉം, ആന്ധ്രയിൽ നിന്ന് 5 ഉം, മധ്യപ്രദേശിൽ നിന്ന് നാലും, ഡൽഹിയിലും പുതുച്ചേരിയിലും നിന്നും മൂന്നുവീതവും, രാജസ്ഥാനിൽ നിന്ന് രണ്ടും പേരാണുള്ളത്.

കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ 11 പേരെ കോടതിയിൽ ഹാജരാക്കും. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുന്നത്. കേരളത്തിലെ കേസുകളിൽ 120B,153A,13,18,18B,38,39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, കസ്റ്റഡിയിലെടുത്ത 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിർസ, ഒ.എം.എ.സലാം, അബ്ദു റഹ്മാൻ, പി.കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് ഡൽഹിയിലേയ്ക്കു കൊണ്ടുപോകുക.

തീവ്ര ഇടത്-ദളിത് സംഘടനകളുമായി ബന്ധം

പൊലീസ് അതിക്രമം, വ്യാജ ഏറ്റുമുട്ടൽ, നിരപരാധികളെ തീവ്രവാദ കേസുകളിൽ കുടുക്കൽ, യുഎപിഎ എന്നിവയ്ക്ക് എതിരായി പ്രചാരണം നടത്തുന്ന തീവ്ര-ഇടത് സംഘടനകളുമായും, ദളിത് സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുള്ളതായി എൻഐഎ അവകാശപ്പെടുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രവർത്തനങ്ങളെല്ലാം പിഎഫ്‌ഐയെ നിരോധിക്കാൻ പോന്നതാണെന്ന് എൻഐഎ പറയുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിലും, യുപിയിലും നടന്ന പ്രതിഷേധങ്ങൾ, നിർബന്ധിത മതപരിവർത്തനം, മുസ്ലിം യുവാക്കളിൽ തീവവാദ ചിന്ത ഉണർത്തൽ, കള്ളപ്പണം വെട്ടിപ്പ്, നിരോധിത സംഘടനകളുമായി ബന്ധം എന്നിങ്ങനെ നിരവധി കേസുകളിൽ ആരോപണവിധേയമായ പോപ്പുലർ ഫ്രണ്ടിന് നിരോധനം പുത്തരിയല്ല താനും.

നിരോധിക്കാൻ നേരത്തെ ഒരുങ്ങി

2018 ജനുവരിയിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരസഹ മന്ത്രി കിരൺ റിജിജു, യുഎപിഎ പ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നതായി പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ വിശദീകരണം ഉണ്ടായില്ല. 2019 ൽ യുപി പൊലീസ് മേധാവി ഒ പി സിങ് പോപ്പുലർ ഫ്രണ്ടിനെ യുഎപിഎ പ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. പടിഞ്ഞാറൻ യുപിയിൽ പിഎഫ്‌ഐ വേരുകൾ ഉറപ്പിച്ചുവെന്നും, തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നും, പരിശീലന ക്യാമ്പുകൾ നടത്തുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഒ പി സിങ് വ്യക്തമാക്കി.

എൻഐഎയുടെ ആഭ്യന്തര രേഖകളിൽ ഒന്നിൽ പോപ്പുലർ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിരോധനത്തിന്റെ കാര്യത്തിൽ, എൻഐഎയാണ് ആഭ്യന്തര മന്ത്രാലയത്തോട് ഔപചാരികമായി ആവശ്യപ്പെടേണ്ടത്. ഇതിന് മുന്നോടിയാണ് റെയ്ഡുകൾ എന്നുകരുതുന്നു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന് കിടിലൻ വളർച്ച എന്ന് എൻഐഎ

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന് 50,000 സ്ഥിരംഗങ്ങളും, ഒന്നര ലക്ഷത്തോളം അനുഭവികളും ഉണ്ടെന്ന് എൻഐഎ പറയുന്നു. ഇത് ഓരോ വർഷവും മൂന്നുശതമാനം മുതൽ അഞ്ചുശതമാനം വരെ ഉയരുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകരാകാനും, സദാചാര മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് കേഡറുകളെ സജ്ജരാക്കുന്നതെന്ന് എൻഐഎ പറയുന്നു.

പോപ്പുലർ ഫ്രണ്ടിന്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വഴിയാണ് ഫണ്ട് എത്തുന്നതെന്ന് എൻഐഎ പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ പിഎഫ്‌ഐയുടെ പകർപ്പാണ് ഇന്ത്യ ഫ്രറ്റേനിറ്റി ഫോറം. ഫണ്ട് ശേഖരണത്തിനായാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പലപ്പോഴും ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതെന്നും എൻഐഎയുടെ ആഭ്യന്തര രേഖയിൽ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു,. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ മുസ്ലിം റിലീഫ് നെറ്റ് വർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും, ഫണ്ട് ശേഖരിക്കുന്നുണ്ട്. വിശേഷിച്ചും, ജിദ്ദയിലെ ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്കിൽ നിന്ന്. വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്തുമായും, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്‌സ് ഓർഗനൈസേഷനുമായും, പിഎഫ്‌ഐക്ക് ബന്ധമുണ്ട്. ഇതുകൂടാതെ, 10 മുതൽ 1000 വരെയുള്ള തുകകൾ അംഗത്വ ഫീസായും, മറ്റുസംഭാവനകളിലൂടെയും ശേഖരിക്കുന്നുണ്ടെന്ന് എൻഐഎ പറയുന്നു.