ആലപ്പുഴ: കൊല്ലം കരുനാഗപ്പള്ളിയിൽ പാന്മസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാന്മസാല പിടിച്ച സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവരുമ്പോൾ തനിക്കൊന്നും അറിയില്ലെന്ന വാദങ്ങളാണ് പൊളിയുന്നത്.

ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്. പാന്മസാലയുടെ വൻ ശേഖരം പൊലീസ് പിടികൂടന്നതിനും വെറു നാല് ദിവസം മുമ്പെടുത്ത ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവർത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്. ഇതെല്ലാം പാന്മസാല കടത്തിനെ കുറിച്ച് ഷാനവാസിനും അറിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

അതേസമയം ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു. നേരത്തെയും ഇജാസിനെ പാന്മസാല കടത്തിന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു. അതേസമയം കട്ടപ്പന സ്വദേശിയായ ജയന് വാഹനം വാടകക്ക് നൽകിയെന്നു ആവർത്തിക്കുകയാണ് ഷാനവാസ്. ഇക്കാര്യം ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസസാണെന്നാണ് നൽകുന്ന വിശദീകരണം.

കേസിൽ ഷാജഹാന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും വലിയ പ്രചാരണ പരിപാടികൾ നടത്തുന്നതിനിടെയാണ് പാന്മസാല കടത്തു സംഘവുമായുള്ള നേതാക്കളുടെ ചങ്ങാത്തം പുറത്തു വരുന്നത്.

അതിനിടെ സംഭവം വിവാദമായ പശ്ചാത്തലത്തിൽ സിപിഎം നേതാവിന്റെ ലോറിയിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തിയത് പാർട്ടി പരിശോധിക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് വിഷയം പരിശോധിക്കുക. വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ആരോപണ വിധേയനായ എ.ഷാനവാസ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് വിശദീകരണം നൽകി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ഏരിയ കമ്മിറ്റിയോഗം. കഴിഞ്ഞദിവസമാണ് ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കൊല്ലം കരുനാഗപ്പള്ളിയിൽ പിടികൂടിയത്.

ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീർ എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്നുമാണ് പാന്മസാലകൾ എത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ലഹരി കടത്തിൽ ഷാനവാസിനും പങ്കുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. തന്റെ പേരിലുള്ള ലോറി ഇടുക്കിയിലെ മറ്റൊരാൾക്കു വാടകയ്ക്കു നൽകിയിരിക്കുകയാണെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. ഇതു സംബന്ധിച്ച രേഖകകളും ഷാനവാസ് പുറത്തു വിട്ടു.

ജനുവരി ആറിന് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നൽകിയത്. കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരുമില്ല. ലോറിയും ലഹരി ഉത്പന്നങ്ങളും പിടികൂടുന്നുതിന് രണ്ടു ദിവസം മുൻപുള്ള തീയതി വച്ചാണ് കരാറുണ്ടാക്കിയത്. ഇതു കൃത്രിമമാണെന്നു സംശയിക്കുന്നു. സിപിഎം നേതാവിന്റെ ലഹരി കടത്ത് സംബന്ധിച്ച വിവരം രഹസ്യമായാണ് പൊലീസിനു ലഭിച്ചത്. ഇതിനു പിന്നിൽ പാർട്ടിയിലെ തന്നെ ചിലരുടെ ഒറ്റുണ്ടെന്ന് ഷാനവാസ് സംശയിക്കുന്നു. വിവരം നേരത്തേ കിട്ടിയതു കൊണ്ടാണ് കൃത്രിമ രേഖയുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ തെളിവുകൾ ഷാനവാസിന് എതിരാണ്. അതേ സമയം, കേസ് ഒതുക്കി തീർക്കാനും ഷാനവാസിനെ രക്ഷിക്കാനുമുള്ള നീക്കങ്ങൾ ആലപ്പുഴയിലെ പാർട്ടി നേതൃത്വവും തുടങ്ങിയിട്ടുണ്ട്.