മഞ്ചേശ്വരം: കുഞ്ചത്തൂരിൽ എൻഐഎ റെയ്ഡ്. ബുധനാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ബീഹാറിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസിന്റെ സഹായം തേടിയതിനാൽ രണ്ട് ജീപ്പ് നിറയെ പൊലീസ് റെയ്ഡിന് അകമ്പടി പോയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച് ഏഴിന്, ബീഹാറിൽ വെച്ച് ഹവാല ഇടപാട് നടത്തിയെന്ന കേസിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആബിദ് ഉൾപെടെയുള്ളവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

ആബിദും സംഘവും ജയിലിൽ തന്നെയാണ് ഉള്ളത്. ഇയാളിൽ നിന്ന് ലഭിച്ച ചില വിവരത്തെ തുടർന്നാണ് വീട്ടിൽ റെയ്‌ഡെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ ഉദ്യേഗസ്ഥൻ തയ്യാറായില്ല. കർണാടക, ബിഹാർ, കേരളം എന്നിവിടങ്ങളിലെ 25 ഓളം സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.

നിരോധനത്തെ തുടർന്ന് പോപുലർ ഫ്രണ്ടിന്റെ അകൗണ്ടുകളെല്ലാം കേന്ദ്രം മരവിപ്പിച്ചതോടെ പണം കണ്ടെത്താൻ ഹവാല ഇടപാടുകൾ നടത്തിയെന്ന കേസിലാണ് ആബിദ് അടക്കം അഞ്ചു പേരെ എൻഐഎ അറസ്റ്റ് ചെയ്തത്. കർണാടക സ്വദേശികളായ മുഹമ്മദ് സിനാൻ, സർഫറാസ് നവാസ്, ഇഖ്ബാൽ, എം അബ്ദുൽ റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. കാസർകോട്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ നേരത്തേയും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഹവാല ഇടപാടുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകളും നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നു.

ഇഖ്ബാലിന്റെ നേതൃത്വത്തിൽ വിദേശത്ത് നിന്ന് പണം സ്വരൂപിച്ച് മുഹമ്മദ് സിനാൻ, അബ്ദുൽ റഫീഖ്, ആബിദ് എന്നിവർക്ക് കൈമാറുകയായിരുന്നുവെന്നും ഈ പണം സർഫറാസ് നവാസ്, മുഹമ്മദ് സിനാൻ എന്നിവർ ബാങ്കിൽ നിക്ഷേപിച്ചുവെന്നുമാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷം ഫുൽവാരി ഷെരീഫിൽ ബീഹാർ പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്.

ചമ്പാരൻ ജില്ലയിൽ ഒരു യുവാവിനെ ഉന്മൂലനം ചെയ്യാൻ ഫുൽവാരിഷരീഫിലെയും മോത്തിഹാരിയിലെയും പിഎഫ്‌ഐ പ്രവർത്തകർ തോക്കും വെടിക്കോപ്പുകളും ഒരുക്കിയിരുന്നതായി എൻഐഎ പറയുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഹവാല കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ബുധനാഴ്ച കുഞ്ചത്തൂരിലെ വീട്ടിൽ അടക്കം എൻഐഎ റെയിഡ് നടന്നത്.