പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങി അതേ കുറ്റകൃത്യത്തിന് വീണ്ടും അറസ്റ്റിൽ. ഫേസ്‌ബുക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ ജയിൽവാസം അനുഭവിച്ച കായംകുളം കാർത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ കണ്ണൻ എന്നുവിളിക്കുന്ന ലാലു കൃഷ്ണനാ(23)ണ് സമാനമായ കുറ്റകൃത്യത്തിന് അറസ്റ്റിലായത്.

കുരമ്പാല സ്വദേശിയായ പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് നിരന്തരം വിളിക്കുകയും വശീകരിച്ച് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം, വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ 11 ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മൂന്ന് ദിവസം കഴിഞ്ഞ് 14 ന് മകളെ കാണാനില്ലെന്ന് മാതാവ് പരാതിപ്പെട്ടതുപ്രകാരം പൊലീസ് കേസെടുത്ത് എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു. ഒരു നമ്പറിൽ നിന്നും തുടരെ പെൺകുട്ടിയുടെ ഫോണിലേക്ക് വിളിയെത്തിയിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സംഘം ആ സിം കാർഡിന്റെ വിലാസം മനസ്സിലാക്കുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

അങ്ങനെയാണ് ലാലു കൃഷ്ണയിലേക്ക് അന്വേഷണം എത്തിയത്. പിങ്ക് പൊലീസ് പട്രോളിങ് സംഘത്തിലെ പൊലീസുദ്യോഗസ്ഥരായ ധന്യ, ആനിതോമസ് എന്നിവർ, എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ കുട്ടിയുടെ അമ്മയുമായി സ്ഥലത്തെത്തി അന്വേഷിച്ചു. യുവാവിന്റെ ഇവിടുത്തെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു.

നിരന്തരമുള്ള ഫോൺ സംഭാഷണത്തിനൊടുവിൽ വിവാഹവാഗ്ദാനം ചെയ്ത് വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോവുകയായിരുന്നു. പന്തളം സ്വകാര്യ ബസ് സ്റ്റാന്റിലെത്തിച്ച് നിർബന്ധിച്ച് ബസ്സിൽ കയറ്റി വീട്ടിൽ കൊണ്ടുപോയെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് സ്വന്തം വീട്ടിൽ വച്ചും അടുത്ത ദിവസങ്ങളിൽ കൂട്ടുകാരുടെ വീടുകളിൽ എത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു. തിരിച്ച് 14 ന് സ്വന്തം വീട്ടിലെത്തിയ ഇരുവരെയും ഉച്ചയായപ്പോൾ പൊലീസ് എത്തി പിടികൂടുകയായിരുന്നു.

വൈദ്യ പരിശോധനയ്ക്ക് ശേഷം, പെൺകുട്ടിയുടെ മൊഴി തിരുവല്ല ജെ എഫ് എഫ് കോടതിയിൽ ഹാജരാക്കി രേഖപ്പെടുത്തി. വീട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഇരുവരുടെയും മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാൻ നടപടി സ്വീകരിച്ച പൊലീസ് സംഘം, പ്രതിയുടെ വൈദ്യപരിശോധനയും മറ്റും നടത്തിച്ചശേഷം കോടതിയിൽ ഹാജരാക്കി. മുമ്പ് ഇയാൾ സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായി ജയിൽ വാസമനുഭവിച്ചിട്ടുണ്ട്.

പന്തളം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐ നജീബ്, എസ് സി പി ഓമാരായ നാദർഷാ, ശരത്, സി പി ഓമാരായ കൃഷ്ണദാസ്, എസ് അൻവർഷാ എന്നിവരുമുണ്ട്.