കണ്ണൂർ/ കാസർകോഡ് : സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കാസർകോട് കുമ്പള കോയിപ്പാടി സ്വദേശിയെ പോക്‌സോ വകുപ്പ് പ്രചകാരം അറസ്റ്റു ചെയ്യു. ബാത്തിഷ മൻസിലിലെ ദാവൂദ് ഹക്കീമി (25) നെയാണ് ശ്രീകണ്ഠാപുരം എസ്‌ഐ ഖദീജ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനു പരിധിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കാറുമായി എത്തിയതായിരുന്നു ദാവൂദ്. വളരെ വേഗത്തിൽ വീട്ടുകാരുമായി നല്ല സൗഹൃദത്തിലായ ദാവൂദ് അന്നു രാത്രി അതേ വീട്ടിലാണ് ഉറങ്ങിയത്. രാത്രിയിൽ ഉറങ്ങി കിടന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും പുറത്തിറങ്ങി ആൾ താമസമില്ലാത്ത വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തു. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

എന്നാൽ പെൺകുട്ടി വിവരം മറച്ചുവെക്കാതെ മാതാവിനെ അറിയിച്ചു. ഇതേ തുടർന്ന് മാതാവ് സംഭവം പൊലീസിൽ അറിയിച്ചതോടെയാണ് കേസെടുത്തു അറസ്റ്റു ചെയ്തത്. പൊലീസ് എത്തുന്നതുവരെ സംഭവം യുവാവ് അറിയാതിരിക്കാൻ മാതാവും വിദ്യാർത്ഥിയും ഒന്നും സംഭവിക്കാത്ത രീതിയിലാണ് പെരുമാറിയത്. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് താൻ അകപ്പെട്ടു എന്ന കാര്യം യുവാവ് തിരിച്ചറിഞ്ഞത്. പ്രതിയെ കൃത്യമായി പൊലീസിന് കൈമാറാൻ കുടുംബം കാണിച്ച ജാഗ്രത പ്രശംസനീയമാണെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്. എറണാകുളം കല്ലൂരിലെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ദാവുമെന്നു പൊലീസ് പറഞ്ഞു.