കണ്ണൂർ: ശതകോടികളുടെ നിക്ഷേപതട്ടിപ്പു നടത്തിയ സേഫ് ആൻഡ് സ്ട്രോങ് കമ്പിനി ഉടമ പ്രവീൺ റാണയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് അടുത്ത ബന്ധമെന്ന് ദേശാഭിമാനി പത്രത്തിൽ ആരോപണം. നേരത്തെ പുരാവസ്തു തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കിലിനെപ്പോലെ പ്രവീൺ റാണയുമായി കെ.സുധാകരൻ സംസാരിക്കുന്ന ചിത്രവും പുറത്തുവിട്ടാണ് ദേശാഭിമാനി വാർത്ത നൽകിയിരിക്കുന്നത്. സുധാകരനും പൂനയിലും മറ്റും ഡാൻസ്ബാർ നടത്തുന്ന കണ്ണൂക്കര ചിറ്റാലിക്കൽ വീട്ടിൽ ഷൗക്കത്തലി എന്ന ചാപ്പൻ ഷൗക്കത്ത്, കണ്ണൂക്കരയിലെ മുല്ലനവാസ്, എന്നിവർക്കും ഒപ്പമുള്ള പ്രവീൺ റാണയുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

ഷൗക്കത്ത് പ്രവീൺ റാണയുടെ ബിസിനസ് പങ്കാളിയാണ്. ഷൗക്കത്തുമായി കെ.സുധാകരന് രാഷ്ട്രീയത്തിനതീതമായി ബിസിനസ് ബന്ധമുള്ളതായി ആരോപണമുണ്ട്. സുധാകരന്റെ പല ഇടപാടുകളുടെയും നടത്തിപ്പുകാരനാണ് ഷൗക്കത്തെന്നാണ് ആരോപണം. കേരളത്തിനകത്തും പുറത്തും വ്യവസായികളുടെയും ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും ഇടനിലക്കാരനാണ് മുല്ലനവാസ്. പ്രവീൺ റാണയുടെ ബിസിനസ് ആവശ്യങ്ങൾക്കായാണ് മൂവരും സുധാകരനെ കണ്ടത്. പ്രവീൺ റാണ കെ.സുധാകരന് ബൊക്ക നൽകുന്നതും ചിത്രങ്ങളിലുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നിന്നെടുത്ത ചിത്രങ്ങളാണിത്. കണ്ണൂരിലെ വീട്ടിലും ഡി.സി.സി ഓഫീസിലുമെത്തി ഇവർ പലതവണ കെ.സുധാകരനുമായി ചർച്ച നടത്തിയതായും ദേശാഭിമാനി ആരോപിക്കുന്നു.

പ്രവീൺ റാണ കണ്ണൂരിലേക്കd എത്തിയെന്നും പാർട്ടി കേന്ദ്രങ്ങളിൽ ഒളിവിൽ താമസിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീൺ റാണ അകത്തായത്. മുടക്കോഴിമലയിൽ സ്വാമി വേഷത്തിൽ കഴിയാനായിരുന്നു പ്രവീൺ റാണ ആഗ്രഹിച്ചത്. ഇത് വാർത്തയായിരുന്നു. ഇതിന് ശേഷമാണ് ദേശാഭിമാനിയുടെ വാർത്ത എത്തുന്നത്. സുധാകരനോടാണ് പ്രവീൺ റാണയ്ക്ക് താൽപ്പര്യമെന്ന് ചിത്രം സഹിതം വിശദീകരിക്കുകയാണ് ദേശാഭിമാനി. തൃശ്ശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ പൊള്ളാച്ചിയിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ക്വാറിയിലെ കുടിലിലാണ് പ്രവീൺ റാണ ഒളിവിൽ കഴിഞ്ഞത്. ക്വാറിലെ അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചതാണ് സ്ഥലം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പി.ലാൽ കുമാറും സംഘവും കുടിൽ വളഞ്ഞ് റാണയെ പിടികൂടുകയായിരുന്നു. പൊലീസിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് ക്വാറിയിൽ ഒളിയിടം ഒരുക്കിയത്. കേരള അതിർത്തിയായ വേലന്താവളത്തുനിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

ഇവിടെയുള്ള കരിങ്കൽക്വാറിക്കടുത്തുള്ള വീട്ടിൽ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു റാണെയുടെ താമസം. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു സന്യാസിയുടെ വേഷം കെട്ടിയത്. അതിഥി തൊഴിലാളിയുടെ ഫോണിൽനിന്ന് റാണ വീട്ടുകാരെ ബന്ധപ്പെട്ടതാണ് പൊലീസിന് വഴിത്തിരിവായത്. ഫോൺ പിന്തുടർന്നുള്ള അന്വേഷണമാണ് ദേവരായപുരത്ത് എത്തിയതും റാണയുടെ അറസ്റ്റിലേക്ക് വഴിവച്ചതും. കമ്മിഷണറുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘം റാണയെ അറസ്റ്റ് ചെയ്യാനെത്തിയത്.

തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് റാണ സംസ്ഥാനം വിട്ടത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരധി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് ഇയാളുടെ സുഹൃത്തുക്കളുള്ള സംസ്ഥാനങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ച സേഫ് ആൻഡ് സ്ട്രോങ്ങ് കമ്പനിയുടെ ചെയർമാനായിരുന്നു പ്രവീൺ. വൻ പലിശ വാഗ്ധാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്. 150 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം.