കാസർകോട്: കാസർകോട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ റാംഗിങ്.
പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിനു വിധേയമാക്കുകയും തടയാൻ ചെന്ന സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ 12 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. ചെമ്മനാട് പഞ്ചായത്തു സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതി പ്രകാരമാണ് കേസ്.

പരാതി നൽകിയ വിദ്യാർത്ഥി ചെങ്കള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ് വൺ ക്ലാസ് ആരംഭിച്ചതിനു ശേഷം പ്ലസ്ടു വിദ്യാർത്ഥികളുടെ റാഗിങ് സംബന്ധിച്ച പരാതികൾ ഉയരുകയാണ്. ഷർട്ടിന്റെ ബട്ടൺ അഴിപ്പിക്കൽ, ഷൂസ് അഴിപ്പിക്കൽ, റോഡിനു കുറുകെ തുടർച്ചയായി നടത്തിപ്പിക്കൽ, അനുസരിക്കാതെ വന്നാൽ മർദ്ദിക്കൽ എന്നിവ പതിവാണെന്നു വിദ്യാർത്ഥികൾ പറയുന്നു.

സ്‌കൂളും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ ബേക്കൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിയെ റാഗിംഗിനു ഇരയാക്കിയ സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ നാലുപേർക്കെതിരെയാണ് കേസെടുത്തത്. മർദ്ദനത്തിൽ ചെവിക്കു സാരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പ്ലസ്വൺ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.