കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവിവാഹിത യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച്് കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ വിചാരണ നടപടികൾ തുടങ്ങി. 2019 ഡിസംബർ മാസത്തിലാണ് അമ്പലത്തറ യുവതിയെ കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ അബ്ദുൾ അസീസിന്റെ മകൻ കമാൽ ഷാനിൽ കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തത്.

പുതുവസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് കമാൽ ഷാനിൽ യുവതിയെ കാഞ്ഞങ്ങാട്ട് നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ മുൻകൂട്ടി റൂം ബുക്ക് ചെയ്ത ശേഷമാണ് കമാൽ ഷാനിൽ യുവതിയെ തന്ത്രപൂർവ്വം കോഴിക്കോട്ടെത്തിച്ചത്. മോഹന വാഗ്ദാനങ്ങളിൽ മയങ്ങിയ യുവതി ഷാനിൽ തന്നെ വിവാഹം ചെയ്യുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. യുവതിയെ ഹോട്ടൽ മുറിയിൽ ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി.

ഇതോടെ യുവതി അമ്പലത്തറ പൊലീസിൽ പരാതിയുമായെത്തിയെങ്കിലും പൊലീസ് കേസെടുക്കാതെ ഇവരെ തിരിച്ചയച്ചു. തുടർന്ന് യുവതി കാഞ്ഞങ്ങാട് ഡി.വൈ.എസ്‌പിക്ക് നല്കിയ പരാതിയെത്തുടർന്നാണ് അമ്പലത്തറ പൊലീസ് കമാൽ ഷാനിലിനെതിരെ കേസെടുത്തത്. സംഭവം നടന്നത് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് കസബ പൊലീസിന് കൈമാറി. 2020 ജനുവരിയിൽ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

കോഴിക്കോട് അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണയാരംഭിച്ചത്. കമാൽ ഷാനിൽ യുവതിയിൽ നിന്നും 40000 രൂപയും ഒരു പവൻ സ്വർണ്ണവും തട്ടിയെടുത്തിരുന്നു. നിരവധി തവണ കമാൽ ഷാനിലും അവരുടെ കുടുംബവും കേസ് പിൻവലിക്കണം എന്ന് ആവശ്യപെട്ട് യുവതിക്കെതിരെ വധ ഭീഷണി ഉയർത്തിയിരുന്നു, വഴങ്ങാത്ത വന്നപ്പോൾ 10 ലക്ഷം രൂപ വരെ വാഗ്ദാനം നൽകി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അതീവ ദുഷ്‌ക്കരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ പോലും യുവതി ഇവരുടെ ഭീഷണിക്കോ പ്രലോഭനങ്ങൾക്ക് വഴങ്ങിയിട്ടില്ല.

കൊച്ചിയിലും സമാന രീതിയിൽ നിരവധി പെൺകുട്ടികളെ ഇയാൾ വലയിൽ ആകിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം കളവ് കേസിൽ പൊലീസ് പിടിയിലായ റീൽസ് താരം മീശയുടെ ചില പെൺ സുഹൃത്തുകളും ഇയാളുടെ വലയിൽ വീണിരുന്നു ന്നു സൂചനകളുണ്ട്. മംഗളൂരുവിൽ താമസക്കാരിയുമായ വീട്ടമ്മയുടെ പക്കൽ നിന്നും 3.65ലക്ഷം രൂപ കടം വാങ്ങി തിരികെക്കൊടുക്കാത്ത സംഭവത്തിൽ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലും കമാൽ ഷാനിൽ പ്രതിസ്ഥാനത്താണ്.