കൊച്ചി: രവിപുരത്ത് പട്ടാപ്പകൽ യുവാവ് യുവതിയെ ആക്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രവിപുരത്തെ റെയ്‌സ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ജോളി ജെയിംസ് എന്നയാൾ സൗത്ത് പൊലീസിന്റെ പിടിയിലായി. പ്രതിയായ ജോളി യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് യുവതിയെ അല്ല, റെയ്‌സ് ട്രാവൽസ് ബ്യൂറോ ഉടമ മുഹമ്മദ് അലിയെയാണ്. ഇയാൾ ആലുവ സ്വദേശിയാണ്.

വിസ നൽകാമെന്നു വാഗ്ദാനം നൽകി പണം തട്ടിയെടുത്ത മുഹമ്മദ് അലിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോളി ട്രാവൽസിൽ എത്തിയത്. ട്രാവൽസ് ഉടമ സ്ഥലത്തില്ലെന്ന് ജീവനക്കാരി അറിയിച്ചതോടെ ജോളി ഇവരെ കത്തി കൊണ്ട് കഴുത്തിനു കുത്തുകയായിരുന്നു. യുവതിയെ കുത്തുമ്പോൾ സ്ഥാപന ഉടമ എത്തുമെന്നും അപ്പോൾ അയാളെയും ആക്രമിക്കാമെന്നുമാണ് ഇയാൾ കണക്കുകൂട്ടിയത്. സംഭവ ശേഷം ഇയാൾ ഓടി പോകാതിരുന്നത്, ശബ്ദം കേട്ട് ഉടമ എത്തുന്നതിനു വേണ്ടിയായിരുന്നു.

വിസയ്ക്ക് അഞ്ചുലക്ഷം വാങ്ങി മുങ്ങി നടന്നു

നാലുവർഷം മുമ്പാണ് പള്ളുരുത്തി സ്വദേശി ജോളിക്ക് ലിത്വാനിയയിലേക്കു വർക്ക് വിസ നൽകാമെന്ന് മുഹമ്മദ് അലി വാഗ്ദാനം ചെയ്തത്. അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും കാര്യം നടന്നില്ല. പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ മുഹമ്മദ് അലി മുങ്ങി നടക്കുകയായിരുന്നു. ജീവനക്കാരിക്കു കുത്തേൽക്കുന്ന സമയത്ത് ട്രാവൽസ് ഉടമ മുഹമ്മദ് അലി സ്ഥലത്തുണ്ടായിരുന്നു. ജോളിയെ കാണാതിരിക്കാൻ ഇയാൾ നേരിട്ട് വരാത്തതാണെന്നാണ് കരുതുന്നത്. സംഭവത്തിന് ശേഷം വാഹനം എടുക്കാതെ ഇയാൾ അവിടെനിന്നു മുങ്ങിയെന്ന് സമീപത്തെ കടക്കാർ പറഞ്ഞു. എന്നാൽ, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി മൊഴി നൽകി.

ലിത്വാനിയയിലേയ്ക്കു വർക്ക് വിസ നൽകുന്നതിനായി ജോളിയിൽ നിന്ന് വാങ്ങിയത് വെറും 34,400 രൂപയാണ്. ഇതു തിരികെ നൽകിയെന്നും മുഹമ്മദ് അലി പറയുന്നു. ജോളിക്ക് ഒരു വർഷത്തേയ്ക്കുള്ള വിസ ശരിയായെങ്കിലും കോവിഡ് കാരണം യാത്ര മുടങ്ങി. വിസ കാലാവധി കഴിഞ്ഞതോടെ, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പറഞ്ഞ് പണം തിരികെ വാങ്ങിയെന്നാണ് മുഹമ്മദ് അലിയുടെ മൊഴി. പലവട്ടം ജോലി ഒഴിവുണ്ടോ എന്നു ചോദിച്ചു ജോളി വരാറുണ്ടായിരുന്നു. താനില്ലാത്ത സമയത്താണ് യുവതിക്കു നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 16 വർഷമായി ട്രാവൽസ് നടത്തുകയാണെന്നും ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും ജോളിക്ക് മാനസിക രോഗമാണെന്നും ഉടമ മുഹമ്മദ് അലി പറയുന്നു.

സൂര്യ അപകടനില തരണം ചെയ്തു

കഴുത്തിനു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ സ്വദേശിനിയായ സൂര്യ അപകടനില തരണം ചെയ്തു. ഇവരെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലാക്കി. ഐസിയുവിൽ ചികിത്സയിലുള്ള യുവതിക്ക് ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

കുത്തേറ്റതിനു പിന്നാലെ യുവതി സ്ഥാപനത്തിന്റെ നേരെ എതിർഭാഗത്തുള്ള ഹോട്ടലിലേക്കാണ് ചോരയൊലിക്കുന്ന മുറിവുമായി ഓടിക്കയറിയത്. വിവരമറിഞ്ഞ് ഹോട്ടൽ ജീവനക്കാർ ചെല്ലുമ്പോൾ പ്രതി സ്ഥലത്തു തന്നെയുണ്ടായിരുന്നു. എന്തിനാണ് ഇതു ചെയ്തത് എന്ന ചോദ്യത്തിന്, തന്റെ പണം തട്ടിയെടുത്തതിനാണെന്നും ഉടമയെയാണ് ലക്ഷ്യമിട്ടതെന്നും ജോളി മറുപടി നൽകി. സ്ഥാപന ഉടമയെ കൊലപ്പെടുത്താനായി വടിവാൾ സംഘടിപ്പിക്കാൻ നോക്കിയത്. കിട്ടാതെ വന്നതോടെ, കത്തിയുമായി എത്തുകയായിരുന്നു ജോളി.