കാസർകോട്: ഉദുമ അരമങ്ങാനത്ത് റുബീന (33) യെന്ന മാതാവ് അഞ്ചുവയസുള്ള കുഞ്ഞിനോടോപ്പോം കിണറ്റിൽ ചാടി ജീവിതം അവസാനിപ്പിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യയാണ് റുബീന. കളനാട്ടെ അൽബീർ എന്ന കുട്ടികളുടെ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു ബീന. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പുലർച്ചേ മുതൽ ഇരുവരെയും കാണാതായിരുന്നു. പൊലീസിൽ പരാതിയും നൽകി അന്വഷിച്ചു വരികയായിരുന്നു. ഉച്ചയ്ക്ക് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറിന് സമീപം ചെരിപ്പുകൾ കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് ഇരുവരെയും കിണറിൽ വീണ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി.

അതേസമയം റുബീനയുടേത് എന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി സൂചനയുണ്ട്. 'എന്റെ പിതാവിന് എന്റെ പെൺകുട്ടി ബാധ്യത ആകരുത്, മകളെ ഞാൻ ഒപ്പം കൂട്ടുകയാണ്, ആൺകുട്ടിയെ വളർത്തി വലുതാക്കണം. അവനെ നന്നായി പഠിപ്പിച്ച് ഒരു ഹാഫിള് (ഖുർആൻ മനപ്പാഠമാക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന പേര്) ആക്കണം. ഒരു ലക്ഷം രൂപയുടെ കടം ഉണ്ട്. അത് വീടിനായി എടുത്ത സ്ഥലവും അതിനോടൊപ്പം ഉള്ള തറയും വിറ്റ് നൽകണം'-ഈയൊരു സന്ദേശമാണ് ആത്മഹത്യ കുറിപ്പിൽ നിന്നും ലഭിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ എന്തുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയും ആത്മഹത്യ കുറിപ്പിൽ ഇല്ല.

കഴിഞ്ഞദിവസം റുബീന പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. നേരത്തെ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുമ്പോൾ ഉടനടി മറുപടി നൽകുന്ന അദ്ധ്യാപികയായിരുന്നു റുബീന. പഠനത്തിലും മിടുക്കിയായിരുന്ന റുബീന എംഎ ഇംഗ്ലീഷ് പൂർത്തിയാക്കിയിരുന്നു. അടുത്തിടെ ജോലിയിൽ നിന്ന് താത്കാലികമായി ഒഴിഞ്ഞ് പയ്യന്നൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് പരീക്ഷയിൽ ഉന്നതവിജയം നേടി സർടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് റുബീനയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് സൂചന നൽകുന്നു. അടുത്തിടെ യുവതി വീട് നിർമ്മിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. യുവതിയുടെ പിതാവ് വീട് നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ നൽകിയതായും പറയുന്നു. പിതാവ് ഇത് തിരിച്ച് ചോദിച്ചിട്ടില്ലെന്നും യുവതിയുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് അറിയില്ലെന്നുമാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുൻപ് റുബീന കുടുംബത്തോടൊപ്പം താജ്മഹൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വിനോദയാത്ര നടത്തിയിരിക്കുന്നു.റുബീനയുടെ സഹോദരി ആശാവർക്കർ ആയി നാട്ടിൽ സേവനം ചെയ്യുകയാണ്.

കിഴുർ സ്വദശിയും പ്രവാസിയായിരുന്നു താജുദ്ദീൻ കഴിഞ്ഞ ബലിപ്പെരുനാൾ അടുപ്പിച്ചു നാട്ടിലെത്തി വീടിന്റെ തറയുടെ പണി പൂർത്തിയാക്കിയാണ് മടങ്ങിയത് ഇവരുടെ ദാമ്പത്യ ജീവിതത്തിനിടയിൽ ചില ചെറിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും മറ്റു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സൂചന. മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്‌ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.