പാലക്കാട്: പാലക്കാട് ജില്ലയിലെ എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്ക് സാദിഖ് പരാതി നല്‍കി. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്‍കി. ഇതോടെ ഷാഹിനയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണത്തിലേക്കാണ് പോലീസ് നീങ്ങുന്നത്.

വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്‍ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്‍ തമ്മിലുള്ള പ്രശ്നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു.

ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിനെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നത് തൊട്ടടുത്ത ദിവസം വരെ പാര്‍ട്ടിയില്‍ സജീവമായിരുന്നു ഷാഹിന. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് വരെ പാര്‍ട്ടി പരിപാടികളില്‍ സജീവമായ ഷാഹിനയെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മണ്ണത്തെ വാടക വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെയായിട്ടും മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.