കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ പാനൂർ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിന് ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ചാർട്ടേഡ് അക്കൗണ്ടന്റായ പാനൂർ സ്വദേശിക്കാണ് സൈബർ തട്ടിപ്പിലൂടെ ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായത്.

വാട്ട്സ് ആപ്പിലൂടെ ഷെയർ ട്രേഡിങ് ചെയ്ത് വൻലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ഷെയർ എടുക്കുന്നതിനായി പല അക്കൗണ്ടിലേക്ക് 6,32,000 രൂപ തവണകളായി അയച്ചു കൊടുക്കുകയായിരുന്നു. ഇതിനു സമാനമായ മറ്റൊരു പരാതിയിൽ കതിരൂർ സ്വദേശിക്ക് നഷ്ടമായത് 88,500 രൂപയാണ്. വാട്ട്സ് ആപ്പിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായായിരുന്നു തട്ടിപ്പ്.

തലശ്ശേരി സ്വദേശിക്കും സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായി. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ക്രെഡിറ്റ് കാർഡ് വഴി 1000 രൂപ അടച്ച് സാധനം ഓർഡർ നൽകുകയായിരുന്നു. പിന്നീട് ഒരു മറുപടിയോ സാധനമോ അയച്ചു കൊടുത്ത പണമോ തിരികെ നൽകാതെ വഞ്ചിക്കപ്പെടുകയായിരുന്നു. മൂന്ന് പരാതികളിലും സൈബർ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരിക്കുകയാണെന്ന് സി. ഐ സനൽകുമാർ അറിയിച്ചു.

ദിനം പ്രതി കൂടിവരുന്നു സൈബർ തട്ടിപ്പിൽ നിരവധിപേരാണ് തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി പൊലിസ് നിരന്തരം അറിയിപ്പുകൾ നൽകി വരുന്നുണ്ടെന്ന് സൈബർ സെൽ സി. ഐ അറിയിച്ചു. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കണമെന്നും പൊലിസ് അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലിസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടണമെന്ന് സൈബർസെൽ സി. ഐ അറിയിച്ചു.