പാലക്കാട്: നാടിനെ കടുക്കുന്ന മറ്റൊരു അരുംകൊലയുടെ വിവരങ്ങൾ പുറത്ത്‌.  ഷൊർണൂരിൽ ഒന്നര വയസുകാരിയായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത് പെറ്റമ്മ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് തെളിഞ്ഞത്. അമ്മ ശിൽപ്പയെ പൊലീസ് അറസ്റ്റു ചെയ്തു.

ജീവിത പങ്കാളിയുമായുള്ള തർക്കത്തെ തുടർന്നാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായ കാര്യം. മാവേലിക്കരയിൽ വച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശിൽപ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശിൽപ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശിൽപ കൃത്യം നടത്തിയത്.

മാവേലിക്കരയിൽ വെച്ച് കൊല നടത്തിയശേഷം അവിടെനിന്ന് മൃതദേഹവുമായി കാറിൽ ഷൊർണൂരിൽ ഇവർ എത്തുകയായിരുന്നു. തർക്കങ്ങളെ തുടർന്ന് കുഞ്ഞിനെ കൊല്ലുമെന്ന് പലസമയങ്ങളിലായി ശിൽപ മെസേജുകൾ അയച്ചിരുന്നു. പങ്കാളിക്ക് നിരന്തരം ഇത്തരം മെസേജുകൾ എത്തിയിരുന്നെങ്കിലും ഇത്തവണയും പങ്കാളി കാര്യമാക്കിയിരുന്നില്ലെന്നാണ് മൊഴി. സാധാരണ പോലെ വെറുതെ മെസേജ് അയക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ, കുഞ്ഞിനെ ശിൽപ കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. പാലക്കാട് ഷൊർണൂരിൽ ഇന്നലെ രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയാണെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ നിഗമനം.

തുടർന്ന് അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. യുവതി കുഞ്ഞുമായി സർക്കാർ ആശുപത്രിയിലാണ് എത്തിയത്. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കൽ ഓഫീസർ വ്യക്തമാക്കുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

കോട്ടയം സ്വദേശിയായ യുവതിയാണ് കുഞ്ഞിന്റെ അമ്മ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്തത്. തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ഒന്നര വയസുകാരിയെ അമ്മ കൊലപ്പെടുത്തിയെന്ന വാർത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.