മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫേസ്‌ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു. ഇതേ തുടർന്ന് അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി. ഫേസ്‌ബുക്ക് ലൈവിൽ വെടിവെപ്പിന്റെ ഭീകരദൃശ്യങ്ങൾ പതിയുകയും ചെയ്തു. ദാഹിസർ മേഖലയിൽ എംഎച്ച്ബി കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുൻ ശിവസേന കൗൺസിലറായ വിനോദ് ഗോസാൽക്കറിന്റെ മകൻ അഭിഷകാണ് വെടിയേറ്റ് മരിച്ചത്. അഭിഷേകിനൊപ്പം ഫേസ്‌ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്.

മൗറിസ് ഭായി എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുടെ ഓഫീസിൽ വച്ചാണ് സംഭവം. അഭിഷേക് അവിടെ ഓഫീസിൽ എത്തിയതായിരുന്നു.ഇരുവരും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നെങ്കിലും, ഒത്തുതീർപ്പായിരുന്നു. വെബ്കാസ്റ്റിങ് ചടങ്ങിലേക്ക് അഭിഷേകിനെ ക്ഷണിച്ചിരുന്നുവെന്നാണ് വിവരം. വെടിവെപ്പിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

' അഭിഷേക് ഗോസാൽക്കറുടെ നേരേ വെടിവച്ചെന്ന് വിവരം കിട്ടി. എത്ര നാൾ നമ്മൾ ഇത് സഹിക്കും? മഹാരാഷ്ട്രയ്ക്ക് അത് അപകീർത്തി മാത്രമല്ല, ആളുകൾ ഭയചകിതരുമാണ്. പുതിയ വ്യവസായങ്ങൾ സംസ്ഥാനത്തേക്ക് വരില്ല. അത്തരമൊരു സാഹചര്യമാണിപ്പോൾ', ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെ പ്രതികരിച്ചു.

നേരത്തെ ഒരു ബിജെപി എംഎൽഎ ഏക്‌നാഥ് ഷിൻഡെ വിഭാഗം നേതാവ് മഹേഷ് ഗയ്ക്കവയ്ക്ക് നേരേ വെടിയുതിർക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.