കാസർകോട് : പ്രണയബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്തതിന്റെ മനോവിഷമത്തിൽ യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ചു. ഹേരൂർ വണിയൂരിലെ രമേശ ഷെട്ടി-വേദാവതി ദമ്പതികളുടെ മകൻ നവദീപി(26)നെയാണ് വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നവദീപും, മഞ്ചേശ്വരം സ്വദേശിനിയായ പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ബന്തിയോട് വച്ച് നവദീപിനെ കാണുകയും പ്രണയബന്ധത്തിൽ നിന്നു പിന്മാറണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പ്രണയബന്ധത്തിൽ നിന്നു പിന്മാറിയില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.

രാത്രി വീട്ടിൽ എത്തിയ നവദീപിനു ഫോൺ വരികയും ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങിപ്പോയതായും തിരിച്ചെത്തി ഉറങ്ങാൻ കിടന്നതാണെന്നും വീട്ടുകാർ പറഞ്ഞു. രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടിൽ നിന്നും ഇറങ്ങിയത് ആരുടെ ഫോൺകോൾ വന്നതിനുശേഷമാണെന്നു കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ദീപശ്രീ, നവ്യശ്രീ എന്നിവർ നവദീപിന്റെ സഹോദരിമാരാണ്.