കാസർകോട്: കാസർകോട് ഉദുമ അരമങ്ങാനത്ത് മാതാവിനെയും അഞ്ചുവയസുള്ള കുഞ്ഞിനെയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീനയെ(33)യും മകൾ അനാന മറിയത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നു. നേരത്തെ അൽബീർ എന്ന കുട്ടികളുടെ സ്‌കൂളിൽ അദ്ധ്യാപികയായി സേവനം ചെയ്തിരുന്നു . വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുലർച്ചേ മുതൽ ഇരുവരെയും കാണാതായിരുന്നു. പൊലിസിൽ പരാതിയും നൽകിയിരുന്നു. ഉച്ചയ്ക്ക് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറിന് സമീപം ചെരിപ്പുകൾ കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് ഇരുവരെയും കിണറിൽ വീണ നിലയിൽ കണ്ടെത്തിയത്.

പിന്നീട് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് താജുദ്ദീൻ കിഴുർ സ്വദശിയാണ്. പ്രവാസിയായിരുന്നു താജുദ്ദീൻ കഴിഞ്ഞ ബലിപ്പെരുനാൾ അടുപ്പിച്ചു നാട്ടിലെത്തി വീടിന്റെ തറയുടെ പണി പൂർത്തിയാക്കിയാണ് മടങ്ങിയത്.

ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ചില ചെറിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും മറ്റു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സൂചന. മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്‌ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള
പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.