കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിന് (16306) തീയിട്ട സംഭവത്തിൽ അജ്ഞാതനെ തേടി പൊലിസ് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്‌ച്ച പുലർച്ചെ ഒന്നരയ്ക്കാണ് തീപ്പിടിത്തം റെയിൽവെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേത രാത്രി 2.20 ന് തീയണക്കുകയായിരുന്നു.

അകത്തു നിന്നാണ് തീ കത്തിച്ചതെന്നാണ് സൂചന. ആരോ തീവണ്ടിയിൽ ഒളിച്ചിരുന്നുവെന്നാണ് സംശയം. തീവണ്ടിയുടെ ബോഗിയുടെ മധ്യ ഭാഗത്താണ് തീ പടർന്നത്. ചില ബോഗികളുടെ എമർജൻസി എക്‌സിറ്റ് അടക്കം അടച്ചിരുന്നു. ഇതെല്ലാം സംശയം കൂട്ടുന്നു. തീയിട്ട ശേഷം കത്തിച്ചയാൾ രക്ഷപ്പെട്ടുവെന്നാണ് നിഗമനം. എല്ലാ സാധ്യതയും അന്വേഷണ വിധേയമാക്കും. ഏതായാലും സുരക്ഷാ കുറവ് ചർച്ചയാണ്.

മറ്റു കോച്ചുകളെ വേർപ്പെടുത്തിയിരുന്നതിനാൽ തി മറ്റു ബോഗികളിലേക്ക് പടർന്നില്ല. പുലർച്ചെ 5.10 ന് പുറപ്പെടെണ്ട വണ്ടിയാണിത്. ഏപ്രിൽ രണ്ടിന് രാത്രി 9.25 ന് ഏലത്തൂരിൽ ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് (16307) തീവെച്ച സംഭവത്തിന് പിന്നാലെയാണ് ഇതേ ട്രെയിനിന്ന് നേരെ വീണ്ടും അക്രമം നടക്കുന്നത്. 2014 ഒക്ടോബർ 20 ന് പുലർച്ചെ 4.45 ന് കണ്ണൂർ - ആലപ്പുഴ എക്‌സ്‌ക്യുട്ടീവ് എക്സ്‌പ്രസിൽ യുവാവ് സ്ത്രീക്ക് നേരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയിരുന്നു. പുറകിൽ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം.

മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂർ സ്വദേശിനി ഫാത്തിമയാണ് ഗുരുതരമായി പൊള്ളലേറ്റു മരിച്ചത്. എക്‌സിക്യൂട്ടീവിന് നേരെ നടന്ന തീവയ്പിന് കുറിച്ചു കേന്ദ്ര രഹസ്യ അന്വേഷണ ഏജൻസിയും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ കണ്ണൂരിലെത്തും. സുരക്ഷാ കുറവാണ് ഇന്നത്തെ തീപിടിത്തത്തിനും കാരണം. ഒരു മണിക്കൂറോളം തീ കത്തി.

രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ പറയുന്നു. കോച്ചിന്റെ ഭാഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.