മല്ലപ്പള്ളി: മാനസിക വളർച്ച കുറവുള്ള കുട്ടിയുടെ മൊഴി പ്രകാരം പോക്സോ കേസിൽ അറസ്റ്റ് ചെയ്ത ട്യൂഷൻ അദ്ധ്യാപകനെ പൊലീസ് ജാമ്യം നൽകി വിട്ടയച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി. മല്ലപ്പള്ളി ആശുപത്രിപ്പടിയിലുള്ള ട്യൂഷൻ സെന്ററിലെ 48 വയസുള്ള അദ്ധ്യാപകനെയാണ് ബുധനാഴ്ച വൈകിട്ട് കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി ഏഴിന് വൈകിട്ട് നാലരയ്ക്ക് ട്യൂഷൻ സെന്ററിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടി താൻ പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത്. ഈ സമയം ട്യൂഷൻ സെന്ററിൽ കുട്ടി തനിച്ചായിരുന്നുവെന്നും ലൈംഗിക പീഡനം നടന്നുവെന്നുമായിരുന്നു പറഞ്ഞിരുന്നത്. അദ്ധ്യാപകർ ഉടൻ തന്നെ വിവരം ചൈൽഡ് വെൽഫയർ കമ്മറ്റിയെ അറിയിച്ചു.

ഇവരുടെ പരാതി പ്രകാരം കീഴ്‌വായ്പൂർ പൊലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർ കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പ്രതിയെ ജാമ്യം നൽകി വിട്ടയച്ചു.