ബെംഗളൂരു: ബംഗളുരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ചവർ അറസ്റ്റിൽ. മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ബൈക്ക് ടാക്സി ഡ്രൈവർ അറഫാത്ത് (22), സുഹൃത്ത് ഷഹാബുദ്ദീൻ (23), പശ്ചിമബംഗാൾ സ്വദേശിയായ യുവതി എന്നിവരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്രീലാൻസ് ജീവനക്കാരിയാണ് ബലാൽസംഗത്തിന് ഇരയായത്. സുഹൃത്തിനെ കാണാൻ പോകുന്നതിനായി 'റാപ്പിഡോ' എന്ന റൈഡ് ഷെയറിങ് ആപ്ലിക്കേഷനിലാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. യാത്രക്കിടയിൽ ഡ്രൈവറായ അറഫാത്ത് സുഹൃത്തിനെ വിളിച്ച് യുവതിയെ പീഡിപ്പിക്കാനായി പദ്ധതിയിടുകയായിരുന്നു.

യുവതിയെ ഡ്രൈവറുടെ പെൺ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം പുറത്ത് വിടരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പീഡനത്തിനിരയായ യുവതി ഇലക്ട്രോണിക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ടാക്‌സി ബുക്ക് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.