തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ(വീണാ വിജയൻ) കമ്പനി എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നടത്തുന്നത് സമാനതകളില്ലാത്ത ഇടപെടൽ. കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, പോണ്ടിച്ചേരി ആർ.ഒ.സി. എ. ഗോകുൽനാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം.ശങ്കര നാരായണൻ, എന്നിവർക്കാണ് അന്വേഷണ ചുമതല.

സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും. അതയാത് സമഗ്ര അന്വഷണമാണ് നടക്കുന്നത്.

കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്.മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രജിസ്ട്രാർ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കള്ളക്കളികൾ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. ആരോപണങ്ങൾക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആർ.എൽ എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയത്. മറുപടി നൽകാൻ പോലും കെ.എസ്‌ഐ.ഡി.സി തയാറായില്ല.

ഇതുകൊണ്ടാണ് മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കുന്നത്. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം.

നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫേയഴ്‌സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. ഈ അന്വേഷത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ, സിരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കും. ഇത് ഊരാക്കുടുക്കായി മാറുകയും ചെയ്യും. സമയ പരിധിയുള്ളതിനാൽ നാല് മാസത്തിനകം എല്ലാം തെളിയുമെന്നാണ് സൂചന.

ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് പ്രതിഫലം നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിലും നടപടി തുടരുകയാണ്. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനും നിയമ പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഈ പുതിയ അന്വേഷണം അതിനിർണ്ണായകമാകും.

ബെംഗളുരു രജിസ്ട്രാർ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടുകൾ കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഭാഗമാകും.

നാല് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ഈ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിലേക്ക് മന്ത്രാലയം കടക്കും. കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.