തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്‌സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ച് കമ്പനി ഡയറക്ടറും മു്ഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണയെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതും ഇത് മനനസ്സിലാക്കിയാണ്. എസ്എഫ്‌ഐഒ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും. ഏതന്വേഷണവും നടക്കട്ടെയെന്നു സിപിഎം പുറമേ നിലപാട് എടുക്കുമ്പോഴാണ്, അന്വേഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു വീണയുടെ കമ്പനിയുടെ ഹർജി. കെഎസ്‌ഐഡിസി നൽകിയ സമാന ഹർജി കേരള ഹൈക്കോടതി അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് കർണ്ണാടകയിൽ ഹർജി നൽകുന്നത്.

തന്റെ ഭാര്യയുടെ വിരമിക്കൽ ആനുകൂല്യം ഉപയോഗിച്ചാണു മകൾ കമ്പനി തുടങ്ങിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തെളിവുകളുമായി കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് രംഗത്തെത്തി. എക്‌സാലോജിക് കമ്പനിയുടെ 202122 ലെ ബാലൻസ് ഷീറ്റിൽ ഓഹരി മൂലധനമായി കാണിച്ചിരിക്കുന്നത്, 10,000 രൂപയുടെ 10 ഓഹരികളായി ഒരു ലക്ഷം രൂപയാണ്. വീണ മാത്രമാണ് ഷെയർ ഹോൾഡർ. ഇതു കൂടാതെ 78.47 ലക്ഷം രൂപ ഏക ഡയറക്ടറായ വീണയിൽനിന്നു ദീർഘകാല വായ്പയായി കമ്പനിക്കു ലഭ്യമാക്കിയിട്ടുണ്ട്.

അമ്മയുടെ വിരമിക്കൽ ആനുകൂല്യത്തിൽനിന്നു നൽകിയതാണ് ഈ തുകയെങ്കിൽ കൈമാറിയതിനുള്ള ബാങ്ക് രേഖകൾ ഹാജരാക്കേണ്ടിവരും. പിണറായി വിജയൻ ഇക്കാര്യത്തിൽ പരസ്യ പ്രസ്താവന നടത്തിയത് കുടുംബത്തിന് തിരിച്ചടിയായി. ഇതിന്റെ അലോസരങ്ങൾ തൈക്കണ്ടി കുടുംബത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസിൽ കോടതിയിൽ നിന്നും ആശ്വാസം തേടുന്നത്. ഏതായാലും വീണയുടെ ഹർജിയെ കേന്ദ്ര സർക്കാർ അതിശക്തമായി എതിർക്കും.

സിഎംആർഎൽ എക്‌സാലോജിക് പണമിടപാട് അന്വേഷിക്കാൻ ജനുവരി 31നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ സിഎംആർഎൽ ഓഫിസിലും ഓഹരി പങ്കാളിയായ കെഎസ്‌ഐഡിസിയുടെ ഓഫിസിലുമെത്തിയ സംഘം അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു. എക്‌സാലോജിക്കിലാണ് ഇനി പരിശോധന നടത്തേണ്ടത്. ഈ സാഹചര്യത്തിലാണ് കർണ്ണാടകയിലെ ഹർജി. കമ്പനി രജിസ്റ്റർ ചെയ്തത് കേരളത്തിലെ അഡ്രസിലാണെങ്കിലും ബംഗ്ലൂരുവിലായിരുന്നു എക്‌സാലോജിക്കിന്റെ പ്രവർത്തനം. അതുകൊണ്ടാണ് കർണ്ണാടകയിൽ ഹർജി നൽകിയത്.

ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന കമ്പനി 2022 ൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചതിനാൽ, ഏക ഡയറക്ടറായ വീണയുടെ പക്കൽനിന്നു മാത്രമേ ആവശ്യമായ രേഖകൾ അന്വേഷണ സംഘത്തിനു ലഭിക്കുകയുള്ളൂ. ഇതിനുള്ള നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് ഇന്നലെ വീണ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. മനു പ്രഭാകർ കുൽക്കർണി വഴിയാണു ഹർജി. സ്റ്റേ ആവശ്യമുന്നയിച്ച് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയ കെഎസ്‌ഐഡിസിയോട് രേഖകൾ നൽകാതെ ഒഴിഞ്ഞു മാറുന്നതു ശരിയല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ ഹർജി 12നു വീണ്ടും പരിഗണിക്കും.

സിഎംആർഎൽ കമ്പനിയിൽ 1.05 കോടി രൂപയുടെ ഓഹരി പങ്കാളിത്തമാണ് കെഎസ്‌ഐഡിസിക്കുള്ളത്. എന്നാൽ, എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ 2 ദിവസം കേസ് നടത്തിയതിനു മാത്രം കെഎസ്‌ഐഡിസിക്കു ചെലവ് അരക്കോടി രൂപയാണ്. സിറ്റിങ്ങിന് 25 ലക്ഷം രൂപ വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകനാണ് 2 സിറ്റിങ്ങിലും കെഎസ്‌ഐഡിസിക്കു വേണ്ടി ഹാജരായത്.