ദില്ലി: നോയിഡയില്‍ വനിതാ ഡോക്ടറെ കബളിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 59.5 ലക്ഷം രൂപ. നോയിഡ സെക്ടര്‍ 77-ല്‍ താമസിക്കുന്ന ഡോ. പൂജ ഗോയലിനെ കബളിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. വീഡിയോ കോള്‍ വഴി 48 മണിക്കൂറോളം ഡോക്ടറെ വ്യാജ അന്വേഷണ സംഘം ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടറുടെ ഫോണിലേക്ക് വിളിച്ച തട്ടിപ്പ് സംഘം ഡോക്ടറുടെ ഫോണില്‍ നിന്നും പോണ്‍ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഡോക്ടര്‍ ഇത് നിഷേധിച്ചെങ്കിലും സംഘം ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് മാനസിക സമ്മര്‍ദ്ദം ചെലത്തിയാണ് പണം തട്ടിയത്്.
ജൂലൈ 13ന് ആണ് കേസിന് ആസ്പദമായ സംഭവം. വീഡിയോ കോളിലൂടെയാണ് ഡോക്ടറെ ഇവര്‍ ഡിജിറ്റര്‍ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തിയത്.

ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഡോക്ടര്‍ പൂജ ഗോയലിനെ ഫോണില്‍ വിളിച്ചത്. ഡോക്ടറുടെ ഫോണില്‍ നിന്നും അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ ആരോപിച്ചത്. എന്നാല്‍ ഡോക്ടര്‍ ഇത് നിഷേധിച്ചു. ഇതോടെ വീഡിയോ കോള്‍ കണക്ട് ചെയ്യണമെന്നും തെളിവ് കാണിക്കാമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ വീഡിയോ കോള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല.

വീഡിയോ കോള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ വീഡിയോ കോളില്‍ ആഡ് ചെയ്തു. വീഡിയോ കോള്‍ സ്വീകരിച്ചതോടെ യുവതിയോട് തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞു. 48 മണിക്കൂറോളം യുവതിയെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ 59,54,000 രൂപ ഗോയല്‍ ഒരു അക്കൗണ്ടിലേക്ക് അയപ്പിച്ചു. എന്നാല്‍ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍ പിന്നീടാണ് മനസിലാക്കിയത്. ഇതോടെ ജൂലൈ 22ന് ഡോക്ടര്‍ നോയിഡ സെക്ടര്‍ 36 സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പൂജ പണം കൈമാറിയ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയതായി നോയിഡ സൈബര്‍ ക്രൈം അസിസ്റ്റന്റ്് പൊലീസ് കമ്മീഷണര്‍ വിവേക് രഞ്ജന്‍ റായ് പറഞ്ഞു.