സിംഗപ്പൂർ: വിവാഹം ക്ഷണിക്കാനെത്തിയ പെൺസുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. സ്ഥിരീകരിക്കാൻ മടിച്ച് പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർ. പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകൾ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചൽ ജങ്ഷൻ തേജസിൽ കെ.വി. ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ജോജി ജോൺ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്.

ഫെബ്രുവരി 22 ന് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമതയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ സൽക്കാര ചടങ്ങുകൾ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന് ജിജോ ആത്മഹത്യ ചെയ്തുവെന്നുമാണ് വിവരം.

രണ്ടു പേരുടെയും വീട്ടുകാർ ഈ വിവരം സ്ഥിരീകരിക്കുന്നില്ല. എന്നാൽ, സിംഗപ്പൂർ മലയാളികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമിതയുടെ കബറടക്കം ചൊവ്വാഴ്ച രാത്രി 10 നാണ് നിശ്ചയിച്ചിരിക്കുന്നത്. മാതാവ്: സജി സലീം. സഹോദരങ്ങൾ: അമൽ സലീം, അജാസ് സലീം.

ജോജിയുടെ സംസ്‌കാരം ബുധനാഴ്ച 11 ന് അഞ്ചൽ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയ സെമിത്തേരിയിൽ നടക്കും. മാതാവ്: റാണി ജോൺ (അദ്ധ്യാപിക, സെന്റ് തോമസ് യുപിഎസ് പോത്തൻകോട്). സഹോദരൻ: ഡോ. ജോബി. ടി. ജോൺ (എയിംസ്, റായ്പൂർ).