കൊച്ചി:പരസ്പര ധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘമവുമാണെന്ന് കേരള ഹൈക്കോടതി.ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടണം എന്ന വ്യവസ്ഥ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിമർശന സ്വഭാവത്തോടെ ഹൈക്കോടതി നിരീക്ഷിച്ചു.

വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയിൽ നിന്നും ഈ വിമർശനം ഉണ്ടായത്.ഹർജിക്കാരായ ദമ്പതികളുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹർജി തീർപ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.തിരുവനന്തപുരം സ്വദേശിയായ യുവാവും,എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹ തർക്കങ്ങളിൽ ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും വിവാഹമോചനത്തെക്കുറിച്ചുള്ള നിയമനിർമ്മാണം കക്ഷികളെ കേന്ദ്രീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.