ഗുരുതരരോഗിയെന്ന് പറയുന്ന ആൾ ചാനലുകൾക്ക് മുന്നിൽ ഇന്റർവ്യൂ നൽകുന്നു; കോടതിക്ക് മുന്നിലെത്താൻ നിർദ്ദേശം നൽകണം; യാത്ര ചെയ്യാൻ ബുദ്ധിമുട്ടെന്നും വിചാരണ നീട്ടി വയ്ക്കണമെന്നും ഉള്ള ബാലചന്ദ്രകുമാറിന്റെ വാദത്തെ എതിർത്ത് ദിലീപ്; വിധി നാളെ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം മാറ്റണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നാളെ വിധി പുറപ്പെടുവിക്കും. വൃക്കരോഗ ബാധിതനായതിനാൽ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുകയോ, അല്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴി നടത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.
ബാലചന്ദ്രകുമാർ കടുത്ത വൃക്കരോഗബാധിതനാണ്. രണ്ടു ദിവസത്തിലൊരിക്കൽ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ കുറച്ചുനാളത്തേക്ക് നീട്ടിവെക്കണമെന്ന് ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ മുഖേന ആവശ്യപ്പെട്ടു. മാത്രമല്ല, വിസ്താരത്തിനായി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബാലചന്ദ്രകുമാറിന്റെ ആവശ്യം ദിലീപിന്റെ അഭിഭാഷകൻ എതിർത്തു. ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കിയിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിചാരണ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
കോടതിക്ക് മുന്നിലെത്താൻ ബാലചന്ദ്രകുമാറിന് നിർദ്ദേശം നൽകണം. ഗുരുതരരോഗിയെന്ന് പറയുന്ന ആൾ ചാനലുകൾക്ക് മുന്നിൽ ഇന്റർവ്യൂ നൽകി വരുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.
അതിനിടെ, കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിച്ചു. ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജുവിനെ വിസ്തരിക്കേണ്ടത് ആവശ്യമണ്. തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതിൽ മൂന്നു പേരുടെ വിസ്താരം പൂർത്തിയായതായും സർക്കാർ അറിയിച്ചു. നാലു പേരെയാണ് കേസിൽ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീർക്കാനാവും. വിചാരണ നീട്ടാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന പ്രതി ദിലീപിന്റെ വാദത്തെ സർക്കാർ എതിർത്തു. അനാവശ്യ ക്രോസ് വിസ്താരം നടത്തി പ്രതിഭാഗമാണ് വിചാരണ ദീർഘിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
അതിനിടെ കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസത്തെ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ