ന്യൂഡൽഹി: ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം
അഡ്‌മിനിസ്‌ട്രേറ്റർ നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. അഡ്‌മിനിസ്ട്രേറ്ററായി വിരമിച്ച ജില്ലാ ജഡ്ജി നടരാജനെ നിയമിച്ച ഹൈക്കോടതി നടപടിയിൽ ഇടപെടാനാണ് സുപ്രീം കോടതി വിസമ്മതിച്ചത്. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം അഡ്‌മിനിസ്ട്രേറ്റർ എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കേണ്ട കാര്യമില്ലെന്നാരോപിച്ച് പഴയ ഭരണസമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ തങ്ങളെ തുടരാൻ അനുവദിക്കണമെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

എന്നാൽ, അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ച ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദ്ദേശം നൽകി. തടസ്സഹർജി നൽകിയിരുന്ന എതിർ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ ലക്ഷ്മീഷ് കാമത്തും വാദിച്ചു. ആലപ്പുഴ ആനന്ദനാരായണപുരം തുറവൂർ തിരുമല ദേവസ്വം (AATTD )
ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി ബാലചന്ദ്രൻ റ്റി, സുധീന്ദ്രർ എസ്, സുരേഷ് നായിക്
എന്നിവരാണ് പരാതി നൽകിയത്.