തിരുവനന്തപുരം: സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ തലസ്ഥാനവിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽകുമാറിന്റേതാണുത്തരവ്.കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.

2023 ഓഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനിൽക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ സുപ്രീംകോടതി തയ്യാറായില്ല.

നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ല എന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ തന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്.

ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാഹചര്യത്തെളിവുകൾ, സാക്ഷി മൊഴികൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ നരഹത്യക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. തെളിവുകൾ നിലനിൽക്കുമോയെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. വേഗത്തിൽ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്ന് ശ്രീറാം വാദിച്ചെങ്കിലും കോടതി അതും തള്ളി. ശ്രീറാം വെങ്കിട്ടറാമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമിനെതിരായ നരഹത്യക്കുറ്റം നേരത്തെ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു നരഹത്യക്കുറ്റം നിലനിൽക്കില്ലെന്നും കൃത്യ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോകാതെ കെ എം ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതിനാൽ ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കൽ കുറ്റം ( ഐ.പി സി. 304 എ) നിലനിൽക്കുമെന്നുമായിരുന്നു സെഷൻസ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ ഇതിനെതിരെ റിവ്യൂ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക് എത്തുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വഫ ഫിറോസ് നൽകിയ ഡിസ്ചാർജ് പെറ്റീഷൻ കോടതി അംഗീകരിച്ചു.

ശ്രീറാം വെങ്കിട്ട രാമൻ നൽകിയ ഹർജിയെ തുടർന്നായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കി വാഹനാപകടം മാത്രമാക്കി സെഷൻസ് കോടതി വിധിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മാധ്യമപ്രവർത്തകരുടെ സംഘടനകളിൽ നിന്നും ഉയർന്ന് വന്നിരുന്നു. ഇതേ തുടർന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.