കൊച്ചി: മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെനറ്റിലേക്കും വിദ്യാർത്ഥി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്.

നാമനിർദേശ പത്രിക സ്വീകരിക്കുന്നതിലും സൂക്ഷ്മ പരിശോധനയിലും അട്ടിമറി ഉണ്ടായെന്നായിരുന്നു എംഎസ്എഫ് പ്രവർത്തകരുടെ ആരോപണം. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച മൂന്ന് എംഎസ്എഫ് സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തി നാമ നിർദേശ പത്രിക തള്ളിയതെന്നും ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

നടപടി ക്രമങ്ങളിൽ പ്രാഥമികമായി വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് എതിരില്ലാതെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ സർവകലാശാലയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിർദ്ദേശം. ഒരാഴ്ചയ്ക്കകം നാമനിർദേശ പത്രിക നൽകിയവരുടെ പട്ടിക പ്രസിദ്ധികരിക്കണമെന്നും നടപടി ക്രമങ്ങളെല്ലൊം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കണമെന്നും കോടതി നിർദേശിച്ചു.