കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെയാണ് മോഹൻലാൽ കോടതിയെ സമീപിച്ചത്. സർക്കാരാണ് ഹർജി നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ മോഹൻലാൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

മോഹൻലാലിനെതിരേ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കേസ് നിലനിൽക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി അതിന് തയ്യാറായില്ല.

മോഹൻലാലിനോട് മജിസ്ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സർക്കാറിന്റെ അപേക്ഷ തള്ളിയതിൽ മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാറാണ് ഹർജി നൽകേണ്ടതെന്നും മോഹൻലാലിന് അതിനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. മോഹൻലാലിന്റെ നീക്കത്തിൽ ഹൈക്കോടതി സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കീഴ്ക്കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കി തരണമെന്ന മോഹൻലാലിന്റെ ആവശ്യവും ഇതോടൊപ്പം നിരസിച്ചു.

ഓണവധി കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ആനക്കൊമ്പ് പിടികൂടുമ്പോൾ മോഹൻലാലിന് ഉടമസ്ഥാവകാശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നു മോഹൻലാൽ ചൂണ്ടിക്കാട്ടുന്നു. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന ഓണർഷിപ്പ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു കേസ് പിൻവലിക്കാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത് എന്നും ഹർജിയിൽ പറയുന്നു.

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. 2012 ൽ ആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.