മലപ്പുറം: മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു , മധ്യപ്രദേശ് സ്വദേശി അനിൽ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാം ശങ്കർ പ്രതികളുടെ മൊബൈൽ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെയായിരുന്നു മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് മരിച്ചത്. മഞ്ചേരി ടൗണിനോട് ചേർന്ന് കുത്തുക്കൽ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് രാവിലെ 6.40 ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

രാത്രിയിലാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് സ്ഥലത്ത് എത്തി. കല്ല് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് നിഗമനം. മൃതദേഹത്തിന് അരികിൽ നിന്ന് കല്ല് കണ്ടെത്തി. പ്രദേശം വൈകുന്നേരമായാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് എന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്തെ സിസിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്ത് പരിശോധ നടത്തി.മഞ്ചേരി
പൊലീസിന്റെ് നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.