വയനാട് : വയനാട്ടിലുണ്ടായ കാറപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്‌കൂൾ അദ്ധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂൾ അദ്ധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാർക്കും ഒപ്പം സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ, മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ.സമാനമായ സംഭവമാണ് പാലക്കാട് മേലാമുറിയിലുമുണ്ടായത്. സ്‌കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പാലക്കാട് കാണിക്ക മാതാ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

പതിനൊന്ന് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴാണ് അപകടമുണ്ടായത്.