അങ്കമാലി: ബസ് യാത്രക്കിടെ വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതികളെ യാത്രക്കാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്‌നാട് സേലം ഡി.ക്യു.നഗർ മീൻ തെരുവ് സ്വദേശികളായ പൊന്നി (34), പുഷ്പ (38) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച ഉച്ചയോടെ കാരക്കാട്ടുകുന്ന് കവലയിലാണ് സംഭവം. മുനമ്പം- അങ്കമാലി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ കാരയ്ക്കാട്ടുകുന്ന് മാവേലിമന വീട്ടിൽ വിശ്വനാഥൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രിയുടെ (73) മാലയാണ് ഇവർ കവരാൻ ശ്രമിച്ചത്.

സാവിത്രിയുടെ സീറ്റിന് പിറകിലിരുന്ന യുവതികൾ മാലയുടെ കൊളുത്ത് അകത്തി വച്ചിരുന്നു. സാവിത്രി സ്റ്റോപ്പിൽ ഇറങ്ങാൻ നേരത്ത് മാല വസ്ത്രത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയം യുവതികൾ മാല കവരാൻ ശ്രമിച്ചെങ്കിലും സാവിത്രി ബഹളം വച്ചതോടെ യാത്രക്കാരും നാട്ടുകാരുമെത്തി ഇരുവരെയും പിടികൂടി.

സംഭവമറിഞ്ഞയുടൻ ചെങ്ങമനാട് എസ്‌ഐ ഷാജി എസ്. നായരുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രതികളെ സ്റ്റേഷനിലെത്തിച്ചു. ഇവർ മുമ്പും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു.