കണ്ണൂർ: ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലയിലെ ആദ്യലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം കടമ്പൂർ പഞ്ചായത്തിലെ പനോന്നേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ലൈഫ് ഉപഭോക്താവ് കെ. എം റംലത്തിന്റെ ഫ്ളാറ്റിൽ പാലുകാച്ചിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ലൈഫ് പദ്ധതിക്ക് വൻ ജനപിന്തുണയാണെന്നും, 14 ലക്ഷംപേരാണ് സംസ്ഥാനത്ത് ഈ പദ്ധതിയിലുടെ സ്വന്തം വീടിനർഹരായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂരഹിത-ഭവനരഹിതരായ 174 കുടുംബങ്ങൾക്ക് സർക്കാർ കരുതലിൽ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങൾ ഉടമകൾക്ക് കൈമാറുന്ന ചടങ്ങ് കണ്ണൂരിലെ കടമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്വന്തം വീടെന്ന എല്ലാവരുടേയും സ്വപ്നം യാഥാർത്ഥ്യമാകുമെന്നും പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതിദാരിദ്ര്യമനുഭവിക്കുന്ന അറുപത്തിനാലായിരം കുടംുബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവരെ പട്ടിണിയിൽ നിന്നും മോചിപ്പിക്കും. വീടില്ലാത്ത പട്ടിണിക്കാരായ നാടായി കേരളത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
44കുടുംബങ്ങൾക്കുള്ള താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടി, അഹ്‌മദ് ദേവർകോവിൽ, ഡോ.വി.ശിവദാസൻ എംപി, പി.സന്തോഷ്‌കുമാർ എംപി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി തുടങ്ങിയവർപങ്കെടുത്തു.

കടമ്പൂർ പഞ്ചായത്തിലെ പനോന്നേരിയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ 40 സെന്റ് സ്ഥലത്താണ് ഫ്രീഫാബ് മാതൃകയിലുള്ള 44 ഫ്ളാറ്റുകൾ നിർമ്മിച്ചത്.സ്വീകരണമുറി, കിടപ്പുമുറികൾ, അടുക്കള എന്നിവ ഉൾപ്പെടുന്നതായണ് ഫ്ളാറ്റുകൾ. ഭിന്നശേഷിക്കാർക്കായി താഴത്തെ നിലയാണ് ഒരുക്കിയിട്ടുള്ളത്. ഉത്സവാന്തരീക്ഷത്തിൽ നടന്നപരിപാടിയിൽ നാട്ടുകാരും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.