പമ്പ: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ 24 മണിക്കൂർ താത്ക്കാലിക ഡിസ്‌പെൻസറികൾ പ്രവർത്തന സജ്ജമായി. കൂടാതെ തീർത്ഥാടകർ കൂടുതൽ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീർത്ഥാടന കാലയളവിൽ ഒരു താത്ക്കാലിക ഡിസ്‌പെൻസറി പ്രവർത്തിക്കും. ഇവിടെ മെഡിക്കൽ ഓഫീസറുടെ സേവനവും ഔഷധ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.

പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ 40 ലക്ഷം രൂപയുടെ ഔഷധം പല ഘട്ടങ്ങളിലായി വിതരണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആയുർവേദം ഡോ. പി.എസ്. ശ്രീകുമാർ അറിയിച്ചു. ഒൻപതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കൽ ഓഫീസർമാരും പമ്പയിൽ മൂന്നു മെഡിക്കൽ ഓഫീസർമാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.