തിരുവനന്തപുരം:ലഹരിക്കടത്ത് കേസിലെ പ്രതിയെ പൊക്കാൻ വീട്ടിലെത്തിയ പൊലീസ് കണ്ടത് കഞ്ചാവും ഹാഷിഷ് ഓയിലിനും പുറമേ വെറൈറ്റികളുടെ ശേഖരവും.വെഞ്ഞാറമൂട് കോട്ടുക്കുന്നം ഇടവംപ്പറമ്പ് വൃന്ദാവനത്തിൽ ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും നാടൻ തോക്കും നാടൻ ബോംബും ഉൾപ്പെടെയുള്ളവ പിടികൂടി.

ലഹരി വസ്തുക്കളുടെയും ആയുധങ്ങളുടേയും ശേഖരത്തിന് പുറമേ ഇയാളുടെ വീട്ടിൽനിന്നു കാട്ടുപന്നിയുടെ തല, പെരുമ്പാമ്പിൻ നെയ്യ്, ഒരുകിലോയോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, ആറ് നാടൻ ബോംബ്, 11 ചാക്ക് റേഷൻ അരി,മൂന്ന് ലക്ഷത്തോളം രൂപ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
 

പ്രതിയുടെ വീട്ടിൽ ലഹരിവസ്തുക്കളുടെ ചില്ലറ വിൽപ്പനയും നടന്നുവന്നിരുന്നു.ദിലീപിന്റെ ഭാര്യയാണ് ഇത് നടത്തിയിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ പ്രഭുല്ല (32)യെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.ലഹരി ശേഖരം വീട്ടിൽ സൂക്ഷിക്കുന്നതുകൊണ്ടും ചില്ലറ വൽപ്പന നടക്കുന്നതിനലും വീട്ടിലേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ കാവലിനായി പത്തോളം നായ്ക്കളെയും ഇവർ വളർത്തിയിരുന്നു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ദിലീപിനെതിരെ അമ്പതോളം കേസുകളുണ്ട്.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് വീട് വളഞ്ഞു പ്രതിയെ പിടികൂടിയത്.ആറ്റിങ്ങൽ ഡിവൈ.എസ്‌പി. ജി.ബിനു,വെഞ്ഞാറമൂട് എസ്.എച്ച്.ഒ. സൈജുനാഥ്, എസ്‌ഐ. മനോജ് എന്നിവർ നേതൃത്വത്തിലാണ് ദിലീപിനെ പിടികൂടിയത്.