തിരുവനന്തപുരം:സമാധാനപരമായ ജീവിതവും സൗഹൃദാന്തരീക്ഷവും നിലനിൽക്കുന്ന കേരള കടൽതീരത്തെ സംഘർഷഭരിതമാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.പശ്ചാത്തല മേഖലാ വികസനം സംസ്ഥാന വികസനത്തിന് അത്യാവശ്യമാണെന്നും അതിൽ പ്രധാനമാണ് വിഴിഞ്ഞം തുറമുഖത്തിനെന്നും ജയരാജൻ പറഞ്ഞു.

ലോക തുറമുഖ ഭൂപടത്തിൽ പ്രധാന സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത് അതിനാൽ ഇടത് മുന്നണി ശ്രദ്ധേയമായ പദ്ധതിയായാണ് വിഴിഞ്ഞം തുറമുഖത്തെ കണ്ടിരിക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായി സമരസമിതി നടത്തി വന്ന പ്രതിഷേധം അക്രമത്തിലേക്കും പൊലീസ് സ്റ്റേഷൻ തകർക്കുന്നതിലേക്കും എത്തിയതിനെതിരെയാണ് ജയരാജന്റെ പ്രതികരണം.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിൽ നിൽക്കുകയാണെന്നും ഈ അവസരത്തിലാണ് അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുമായി ചിലർ പ്രക്ഷോഭവുമായെത്തുന്നതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. അനാവശ്യമായുള്ള അക്രമണ പ്രവർത്തനങ്ങളിൽ നിന്നും സമരക്കാർ അടിയന്തരമായി പിന്മാറണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.