കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഏജൻസിയുടെ നീക്കമെന്നും തുടർച്ചയായി സമൻസ് അയക്കുന്നത് തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സമാന ആവശ്യം ഉന്നയിച്ച് കിഫ്ബിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. തോമസ് ഐസക്കിന്റെ ഹർജിയിൽ കോടതി നേരത്തെ ഇഡിയോട് വിശദീകരണം തേടിയിരുന്നു. തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്.

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന മുൻ മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങൾ ഇഡി തള്ളിയിരുന്നു. വിവിധ തീരുമാനങ്ങൾക്ക് അനുമതി നൽകിയത് തോമസ് ഐസക്കും മുഖ്യമന്ത്രിയുമാണെന്നുമാണ് ഇ ഡി വ്യക്തമാക്കിയത്. കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനുട്‌സ് രേഖകൾ മുൻനിർത്തിയാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.