ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനോട് അനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തിൽ മാറ്റം. 48 വിവാഹങ്ങൾ പുലർച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒൻപതിനും ഇടയിൽ വിവാഹങ്ങൾക്ക് അനുമതിയില്ല,

വിവാഹത്തിനെത്തുന്നവർക്ക് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം. രാവിലെ ക്ഷേത്രത്തിൽ ചോറൂണിനും തുലഭാരത്തിനും അനുമതിയില്ല.

ജനുവരി 17ന് രാവിലെ 8.45നാണ് മോദി വിവാഹച്ചടങ്ങിൽ പങ്കെടുക്കുക. 8.10ന് ക്ഷേത്രദർശനത്തിനായി നരേന്ദ്ര മോദി എത്തും. അരമണിക്കൂർ ദർശനം കഴിഞ്ഞ് പുറത്തുകടക്കും.തുടർന്ന് വിവാഹത്തിൽ പങ്കെടുത്തയുടൻ കൊച്ചിയിലേക്ക് മടങ്ങും. അവിടെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങും.

അന്ന് രാവിലെ ആറ് മുതൽ 9 വരെ കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു, 17 ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും.റോഡ് മാർഗം 8. 10 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. 8. 15 ന് ക്ഷേത്രത്തിൽ ദർശനം നടത്തും.

20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്ര നടയിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ക്ഷേത്ര നഗരിയിൽ ഒരുക്കുന്നത്. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ ബിജെപിയുടെ നാരി ശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദി വന്നത്.