പയ്യന്നൂര്‍: ഭാര്യയെയും ആറു വയസ്സുള്ള മകനെയും വെട്ടിപ്പരിക്കേല്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പില്‍ വിനയ (33), യേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നരിമടയിലെ വീട്ടിലാണ് സംഭവം. വാക്കു തര്‍ക്കത്തിനിടെ രാജേഷ് ഭാര്യയേയും മകനേയും വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു എന്നാണ് കേസ്.

തലയില്‍ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിലാണ്. ഭാര്യയെ ആക്രമിക്കുന്നതിനിടയിലെത്തിയ മകന്റെ കഴുത്തിനും വെട്ടേറ്റു. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍നിന്നും പോലീസ് മൊഴിയെടുത്തു. ഭാര്യയും മക്കളും വീട്ടില്‍നിന്നും മാറിത്താമസിക്കുന്നതിലുള്ള വിരോധത്തില്‍ കൊല്ലാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തടഞ്ഞുവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനും ബാലാവകാശ സംരക്ഷണ നിയമ പ്രകാരവും കേസെടുത്തു. സംഭവസ്ഥലത്തുനിന്നും പിടികൂടിയ പ്രതിയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.