തിരുവനന്തപുരം: ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യഹർജിയിൽ കോടതി ഫെബ്രുവരി 1 ന് ഉത്തരവ് പറയും. ഒമ്പതാം പ്രതി മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസിന്റെ ജാമ്യഹർജിയിലാണ് ഉത്തരവ് പറയുന്നത്.

10 ഉം 11 ഉം പ്രതികളുടെ ജാമ്യഹർജിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് 1 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. കഴിഞ്ഞ ദിവസം മൂന്നാം പ്രതി ഓംപ്രകാശിന്റെ കാർ ഡ്രൈവർ മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27) , അഞ്ചാം പ്രതി ബാദുഷ മകൻ സൽമാൻ ഷാ എന്നീ പ്രതികൾക്ക് ജാമ്യം നിരസിച്ചിരുന്നു. മൂന്ന് , അഞ്ച് , ഒമ്പത് എന്നീ 3 പ്രതികളെ ജനുവരി 30 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാൻ എ സി പി ക്ക് കോടതി അനുമതി നൽകിയിരുന്നു.