മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും, 15 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചുപാലേമാട് മേൽമുറിയിൽ സുധീഷി(40) നാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ ജഡ്ജ് കെ.പി ജോയ് ശിക്ഷ വിധിച്ചത്.
എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് വിധി.

വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിനതടവ്, 15 വർഷം കഠിന തടവ്, ഒരു വർഷം 3 മാസം സാധാരണ തടവ് എന്നിവയും 1,15,000 രൂപ പിഴ അടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്. 10 വയസ്സുമാത്രം പ്രായമുള്ള എസ്.സി വിഭാഗത്തിൽ പെട്ട കുട്ടിയെ സ്വന്തം താമസസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിനാണ് കേസെടുത്തിരുന്നത്.

പെരിന്തൽമണ്ണ ഡി.വൈ.എസ്‌പിയായിരുന്ന എംപി മോഹനചന്ദ്രനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണം. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയക്കും.