പ്രിയദർശിനി മന്ദിരത്തിനു നേരെ ഉണ്ടായ ബോംബേറ്: ഭാരത്ജോഡോ യാത്രയുടെ ജനപിന്തുണയിൽ വിറളി പൂണ്ട് സിപിഎം അക്രമം നടത്തുന്നു: മാർട്ടിൻ ജോർജ്
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ് ഓഫീസുകൾക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോർഡുകൾക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണ്.
ചെമ്പിലോട് മുതുകുറ്റി ആശാരിമെട്ടയിൽ പുതുതായി നിർമ്മിക്കുന്ന പ്രിയദർശിനി മന്ദിരത്തിനു നേരെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞു കെട്ടിടത്തിന് നാശനഷ്ടം വരുത്തി. ഇതേ പ്രദേശത്ത് രാജിവ് മന്ദിരത്തിനു നേരെ നടന്ന അക്രമത്തിലെ പ്രതികളെ പൊലീസിനു പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. പൊലീസ് കാവൽ നിൽകുമ്പോഴാണ് മുതുകുറ്റിയിലെ രാജീവ് മന്ദിരത്തിനു നേരെ സിപിഎം ക്രിമിനലുകൾ ആക്രമണം നടത്തിയത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്ത പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് അക്രമികൾക്കു പ്രോൽസാഹനമാകുന്നത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് തൃച്ചംബരത്ത് ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോർഡുകൾ സിപിഎമ്മുകാർ നിശിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും നാട്ടിൽ സിപിഎം അണികൾ തുടരുന്ന അക്രമതേർവാഴ്ച ആർ.എസ്.എസിനെ സന്തോഷിപ്പിക്കാനുള്ള നിലപാടല്ലാതെ മറ്റെന്താണെന്ന് മാർട്ടിൻ ജോർജ് ചോദിച്ചു.
ബോംബേറുണ്ടായ ചെമ്പിലോട് മുതുകുറ്റി ആശാരിമെട്ടയിലെ കോൺഗ്രസ് ഓഫീസ് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് സന്ദർശിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്,കെ പി സി സി മെമ്പർമാരായ കെ സി മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ,ഡിസിസി ജനറൽ സെക്രട്ടറി എം കെ മോഹനൻ,കെ കെ ജയരാജൻ മാസ്റ്റർ,എം സുധാകരൻ,കെ ഒ സുരേന്ദ്രൻ,വി കെ രവീന്ദ്രൻ,വി കെ ഷാജിത്ത്, പ്രജിത്ത്, കെ പവിത്രൻ,ഷൈമ,അനിൽ ബാബു തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ