തിരുവനന്തപുരം:മരണ വിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടായ സംഭവം തീർത്തും അപലപനീയമാണ്.സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ന്യൂറോ സർജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭർത്താവ് മർദ്ദിച്ചത്.

ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ കുമാറിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുൻപ് ചികിത്സയ്‌ക്കെത്തിയ കൊല്ലം സ്വദേശി ശുഭ പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്.ഈ സമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മരണവിവരം സെന്തിൽ കുമാറിനെ അറിയിച്ചു. വിവരം കേട്ടയുടനെ സെന്തിൽ കുമാർ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റിൽ ചവിട്ടിയെന്നാണ് പരാതി.അടിവയറ്റിൽ ചവിട്ടേറ്റ വനിതാ ഡോക്ടർ ഇപ്പോൾ ചികിത്സയിലാണ്.